രാഹുലല്ല സിദ്ധിഖായിരുന്നു ചാണ്ടിയുടെ മനസിൽ; ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പ്

ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പായി. ഇക്കുറി രാഹുൽ ഗാന്ധിയെ ഉപയോഗിച്ചാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കോൺഗ്രസിനെ തോൽപ്പിക്കാൻ രംഗത്തെത്തിയത്.
തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഉമ്മൻചാണ്ടിയുടേത്. വയനാട്ടിൽ സ്വന്തം സ്ഥാനാർത്ഥിയായ സിദ്ധിഖിനെ തീരുമാനിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി മറുകണ്ടം ചാടിയത്. കേരളത്തിൽ കോൺഗ്രസിന് ഏറ്റവും സുരക്ഷിത മണ്ഡലമാണ് വയനാടെന്ന് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം സിദ്ധിഖിന് വേണ്ടി വയനാട്ടിൽ കടുംപിടുത്തം പിടിച്ചത്. വയനാട് സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. വടകര എ ഗ്രൂപ്പിനും. മുരളി വരുന്നത് വരെ വടകര കോൺഗ്രസിന് ഉറപ്പുള്ള മണ്ഡലമായിരുന്നില്ല. അതു കൊണ്ടാണ് തന്റെ ശിഷ്യന് വയനാട് മതിയെന്ന് ഉമ്മൻചാണ്ടി ശാഠ്യം പിടിച്ചത്. വടകരയിൽ സിദ്ധിഖിന് സീറ്റ് നൽകാമെന്ന് ഐ ഗ്രൂപ്പ് വാദിച്ചു നോക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് മുന്നിൽ തോറ്റു പോയി.
അപ്പോഴാണ് വടകര മുരളിക്ക് വാങ്ങികൊടുത്ത് ഉമ്മൻ ചാണ്ടി ഗോളടിച്ചത് . മുരളി പ്രതൃക്ഷത്തിൽ ഐ ഗ്രൂപ്പ് നേതാവാണെങ്കിലും മനസ് കൊണ്ട് ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ചെന്നിത്തലയെ വെട്ടാനാണ് മുരളിക്ക് വയനാട് സീറ്റ് ഉമ്മൻ ചാണ്ടി വാങ്ങി കൊടുത്തത്. മുരളി ജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്രത്തിൽ യു പി എ അധികാരത്തിലെത്തിയാൽ മുരളിയെ മന്ത്രിയാക്കാൻ ഉമ്മൻചാണ്ടിക്ക് തന്ത്രങ്ങൾ മെനയും.മുരളി മന്ത്രിയായാൽ തനിക്കൊപ്പം നിൽക്കുമെന്ന് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു.
വയനാട്ടിൽ സിദ്ധിഖ് മത്സരിച്ചാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ചെന്നിത്തല ശ്രമിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഈ സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയെ അവതരിപ്പിച്ച് സിദ്ധിഖിനെ ജയിപ്പിക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചത്. അതൊരു തന്ത്രമായിരുന്നു. അതായത് രാഹുൽ മത്സരിക്കാതിരുന്നാൽ സിദ്ധിക് വീണ്ടും സ്ഥാനാർത്ഥിയാവും. സിദ്ധിഖിനെ ജയിപ്പിക്കേണ്ട ബാധ്യത രാഹുലിനും വന്നു ചേരും. രാഹുൽ ഇടപ്പെട്ട് ഗ്രൂപ്പു കളി അവസാനിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അതല്ലാതെ രാഹുൽ വയനാട്ടിലെത്തണമെന്ന് ഒരു പിടിവാശിയും മുൻ മുഖ്യമന്ത്രിക്കില്ല.
അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ലെങ്കിൽ ബിജെപിയുടെയും സി പി എമ്മിന്റെയും സമയം തെളിയുമെന്ന് അവർ വിശ്വസിക്കുന്നു. രണ്ട് സീറ്റുകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. പത്ത് സീറ്റിലെങ്കിലും ജയിക്കാൻ കഴിയുമെന്ന് സി പി എമ്മും വിജയിക്കുന്നു.
ചെന്നിത്തല അനുദിനം ദുർബലനായി കൊണ്ടിരിക്കുകയാണ്. സ്വന്തം ഗ്രൂപ്പിലെ നേതാക്കളെ സംരക്ഷിക്കാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. ഇനി സിദ്ധിഖിന് വേണ്ടിയും രംഗത്ത് ഇറങ്ങേണ്ടി വരും.രാഹുൽ അക്കാര്യത്തിൽ കർശന നിർദ്ദേശം നൽകുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടിയാകട്ടെ ഡൽഹിയിൽ വേണ്ടത്ര പിടിപാട് ഇല്ലെങ്കിലും സ്വന്തം നേതാക്കളെ കൈപിടിച്ച് കയറ്റാൻ നിരന്തരം ശ്രമിക്കുന്നു.
രാഹുൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ് ഉമ്മൻ ചാണ്ടി കൈമലർത്തി. സ്വന്തം ഗ്രൂപ്പ് നേതാക്കളെ ജയിപ്പിക്കുക എന്ന അജണ്ട മാത്രമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. അതിന് അദ്ദേഹം ഇനിയും രാഹുലിനെ ഉപയോഗിച്ചെന്നിരിക്കും.വേണമെങ്കിൽ പ്രിയങ്കയെയും.
https://www.facebook.com/Malayalivartha
























