എസ്എസ്എൽസി കണക്ക് പരീക്ഷ കഴിഞ്ഞ് പ്രിയപ്പെട്ട ടീച്ചറെ വിളിക്കാൻ ശ്രമിച്ചപ്പോൾ വിദ്യാർത്ഥികൾ അറിഞ്ഞത് മരണവാർത്ത...

വാഹനാപകടത്തിൽ പ്രിയപ്പെട്ട അദ്ധ്യാപികയുടെ ജീവൻ പൊലിഞ്ഞ വാർത്ത വിശ്വസിക്കനാകാതെ വിങ്ങുകയായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ. ‘രാത്രിയിൽ ഇരുന്നു പഠിക്കണം. സംശയങ്ങളുണ്ടെങ്കിൽ രാവിലെ വിളിച്ചോളുവെന്നായിരുന്നു പ്രിയപ്പെട്ട അനിത ടീച്ചർ വിദ്യാർഥികളോട് പറഞ്ഞിരുന്നത്. പക്ഷേ, കുട്ടികളുടെ വിളിയെത്തുന്നതിനു മുൻപേ ടീച്ചർ എന്നന്നേക്കുമായി യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കണക്ക് അധ്യാപിക അനിത ജോസ്(53) അപകടത്തിൽ മരിച്ചത് ഇന്നലെ അതിരാവിലെയാണ്. ചൊവ്വാഴ്ച പരീക്ഷയില്ലാഞ്ഞതിനാൽ അനിത, വിദ്യാർഥികൾക്കു പ്രത്യേക ക്ലാസ് നടത്തിയിരുന്നു. ടീച്ചറുടെ മരണം അറിയാതെയാണു സെന്റ് ജോസഫ്സിലെ പല വിദ്യാർഥികളും ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ അനിത മരിച്ചെന്നു വിദ്യാർഥികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ ആലപ്പുഴ – ചേർത്തല തീരദേശ റോഡിൽ ചേന്നവേലി പനയ്ക്കൽ ജംക്‌ഷനു സമീപമാണ് അപകടം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി അറയ്ക്കൽ പയസ് ബെന്നിന്റെ ഭാര്യയാണ് അനിത. പെരുന്നോർമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ പോകവേ എതിരെ ഇറച്ചിക്കോഴി കയറ്റിയെത്തിയ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. തലയ്ക്കേറ്റ പരുക്കാണു മരണകാരണം
അനിതയെ ഇടിച്ചശേഷം വാൻ കലുങ്കിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർ പട്ടണക്കാട് സ്വദേശി ദിനേശന് (34) എതിരെ അർത്തുങ്കൽ പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണു കാരണമെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























