ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കും; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പ്രസിഡന്റ് ശശികുമാര വര്‍മ്മ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പ്രസിഡന്റ് ശശികുമാര വര്‍മ്മ. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാരവര്‍മ്മ വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശനം തടയാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയെങ്കിൽ ഒപ്പം നിൽക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തേനെ, എന്നാൽ അതുണ്ടായില്ല എന്നും ശശികുമാര വർമ പറഞ്ഞു. നിയമപരമായ ഒരു നടപടി കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇവിടത്തെ ഭക്തജനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെ ഒന്നുണ്ടായില്ല. അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ ചോദിക്കുന്ന എന്ത് പിന്തുണയും നൽകുമായിരുന്നു. എന്നാലിപ്പോൾ അങ്ങനെയൊരു കാര്യം ആലോചിക്കാൻ കഴിയില്ല എന്നും ശശികുമാര വർമ പറഞ്ഞു. അതേസമയം പ്രകടനപത്രിക കൂടി നോക്കിയിട്ട് ബാക്കി ആലോചിക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് കൊട്ടാരം ആഹ്വാനം ചെയ്യില്ല.പക്ഷെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്നും ശശികുമാർ വർമ്മ പറഞ്ഞു.
സ്ഥാനാർത്ഥി കെ സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും ഒന്നിലേറെ തവണ പന്തളത്തെത്തി പിന്തുണ തേടിക്കഴിഞ്ഞു. പരസ്യമായി രംഗത്തിറങ്ങില്ലെങ്കിലും കൊട്ടാരത്തിന്‍റെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ശബരിമല പ്രക്ഷോഭത്തിൽ ബിജെപിക്കൊപ്പം സമരത്തിൽ പന്തളം കൊട്ടാരത്തിന്‍റെ പ്രതിനിധിയായി നേതൃത്വം വഹിച്ചയാളാണ് ശശികുമാര വർമ.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടക്കാരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താന്‍ പരാജയപ്പെട്ടത്. എന്നാല്‍ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് മഹാദുരന്തങ്ങളില്‍ മുറിവേറ്റ പത്തനംതിട്ടക്കാരുടെ പ്രതിനിധിയായിട്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശുചിമുറിയും സ്‌കൂളും ഉദ്ഘാടനം ചെയ്യാന്‍ മാത്രമല്ല എം.പിയും എം.എല്‍.എയും ജനങ്ങള്‍ക്കു മുന്നില്‍ എത്തേണ്ടത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി നേരിടുമ്പോള്‍ അവര്‍ക്കാെപ്പം നില്‍ക്കണം. പ്രളയത്തിന്റെ കെടുതിയില്‍ പത്തനംതിട്ടക്കാര്‍ ശ്വാസം മുട്ടിക്കഴിഞ്ഞപ്പോള്‍ എം.പിയെ കണ്ടില്ല. വീടു തകര്‍ന്നവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു കൊടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിചെങ്കിലും ഒരെണ്ണമെങ്കിലും പ്രഖ്യാപിച്ചോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഒന്നും അവകാശപ്പെടാതെ സംഘപരിവാര്‍ സംഘടനയായ സേവാഭാരതി 657 വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മനസ് നീറിപ്പുകഞ്ഞ് മര്‍ദ്ദനവും പീഡനവുമേറ്റ് വിശ്വാസികള്‍ എങ്ങോട്ടെന്നില്ലാതെ ഉഴറി ഓടുമ്പോള്‍ ആ വഴിക്കെങ്ങാനും ഇവിടുത്തെ എം.പിയെ കണ്ടിരുന്നോ. എന്‍.ഡി.എ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും പരിഹസിക്കപ്പെട്ടവന്റെയും മനസുകളെയാണ്. വിശ്വാസ സംരക്ഷണത്തിന് സമരം നടത്തിയതിന് ഭരണകൂട ഭീകരത നേരിട്ടവരെയാണ്. ഭരണകൂടത്തിന് തിരിച്ചടി നല്‍കുന്നതായിരിക്കും തിരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.. താടി വളര്‍ത്തി കറുപ്പ് ഷര്‍ട്ടണിഞ്ഞ് തന്നെയാണ് സുരേന്ദ്രന്‍ എല്ലായിടത്തും പ്രചരണത്തിനെത്തുന്നത്.. ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി..ജെ..പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളില്‍ കൂടുതല്‍ ആവേശം ചെലുത്തുന്നുണ്ട്.. ശബരിമല സമരനായകനെന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചരണം.. ഈ വീരപരിവേഷവുമായി സുരേന്ദ്രനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശം തന്നെയാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്.. സ്ഥാനാര്‍ത്ഥിയായി തിരുവല്ല സ്‌റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴും വേഷം കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു. സ്വീകരണത്തിനിടെ പ്രവര്‍ത്തകരുടെ ശരണംവിളി ഉയര്‍ന്നു. ഇന്നലെ കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയില്‍ പങ്കെടുത്തപ്പോഴും കറുപ്പ് ഷര്‍ട്ടാണ് ധരിച്ചത്. ഇവിടങ്ങളിലും ശരണംവിളി ഉയര്‍ന്നു.. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന കെ.സുരേന്ദ്രന്‍ വന്നതോടെ ശക്തമായ ത്രകോണപ്പോരിനാണ് പത്തനംതിട്ടയില്‍ കളം ഒരുങ്ങുന്നത്. സ്ഥാനാര്‍ത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനാേടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു..
https://www.facebook.com/Malayalivartha
























