അച്ഛൻ വടികൊണ്ട് തല്ലി, ചേട്ടനെ കൊന്നു; തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇളയ കുഞ്ഞ്

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇളയ കുഞ്ഞ്. ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ നില ഇപ്പോളും അതീവ ഗുരുതരമായി വെന്റിലേറ്ററിൽ തുടരുകയാണ്. ആന്തരിക രക്ത സ്രാവമുള്ളതായി ഡോക്ടർമാർ പറയുന്നു.
സംഭവത്തെ കുറിച്ച് എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ അയൽവാസി പറയുന്നത് ഇങ്ങനെ,
''പുലര്‍ച്ചെ അഞ്ച് മണിക്കാണ് എന്‍റെ മരുമകള്‍ എന്നെ വന്ന് വിളിക്കുന്നത്. വീട്ടിലേക്ക് പൊലീസ് ഫോണ്‍ ചെയ്തു. നിങ്ങളുടെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു കുഞ്ഞ് കിടപ്പുണ്ട്, ആ കുഞ്ഞിനെ ഒന്ന് രക്ഷിക്കണമെന്നും എടുത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്.
എന്തെങ്കിലും പ്രശ്നമുണ്ടാകുമോ സാറേ, എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, കുഞ്ഞിന്‍റെ അമ്മ ആശുപത്രിയിലാണ്, കുട്ടിയെ ഒന്ന് നോക്കണം എന്ന് പൊലീസ് പറഞ്ഞു. ഞാന്‍ എന്‍റെ മകനെയും കൂട്ടി ചെന്നപ്പോള്‍ ഈ ഇളയ കുഞ്ഞ് സോഫയില്‍ കമിഴ്‍ന്ന് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഞങ്ങള് എടുത്തു കൊണ്ടുവന്നു. ഭക്ഷണം കൊടുത്തു, കിടത്തിയുറക്കി. കുഞ്ഞ് രാവിലെ എഴുന്നേറ്റപ്പോള്‍ എന്താണുണ്ടായതെന്ന് ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ കുഞ്ഞ് പറഞ്ഞതിങ്ങനെയാ: ''ചേട്ടന്‍ ചത്തു, അച്ഛന്‍ കൊന്നു, എന്നേം അമ്മേം ചവിട്ടി. കൊന്നു.'' എന്ന് അയല്‍വാസി വെളിപ്പെടുത്തി.
അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്ന് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് മർദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. മുപ്പത്തഞ്ച് വയസ്സുകാരനായ ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പേടി കാരണമാണ് ഒന്നും പുറത്തു പറയാതിരുന്നതെന്ന് കുട്ടികളുടെ അമ്മ പൊലീസിനോട് പറഞ്ഞു.
ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല. അപ്പോഴും അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
തുടർന്നാണ് പൊലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുന്നത്. കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മൂമ്മയോടൊപ്പം അമ്മയെ ഇരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അവർ സംഭവം തുറന്ന് പറയാൻ തയ്യാറായത്. അരുണിനെതിരെ വധ ശ്രമത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha
























