നിരവധി പെൺകുട്ടികളുമായി ഒരേ സമയം ബന്ധം; പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവാക്കി:- മാസങ്ങൾക്ക് മുമ്പ് സൈനികനെ വിവാഹം കഴിച്ച പെൺകുട്ടിക്ക് അമിതാബുമായി ഉണ്ടായിരുന്ന ബന്ധത്തിൽ ഗർഭിണിയാണെന്നും, സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് ഫോൺ വിളിച്ചതോടെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സൈനികൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു- ആദ്യ കാമുകിയുടെ മരണത്തിലും പ്രതിക്ക് പങ്ക്

ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി അമിതാബിന് മുൻ കാമുകിയുടെ ആത്മഹത്യയിലും പങ്ക്. നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണ് അമിതാബെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവായിരുന്നു. വെള്ളനാടുള്ള പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് പഠനകാലത്താണ്.
പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്കൂളില്‍ ഒന്നാം സ്ഥാനം. പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു.
മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ െചയ്തതെന്നു പറയപ്പെടുന്നു. നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ടെന്നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമിതാബിന് അയച്ച സന്ദേശം.
അമിതാബ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കാമുകിയെയായിരുന്നു. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു.
സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം.
വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്‍ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്.
അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.
https://www.facebook.com/Malayalivartha























