ആര്‍ക്കും വേണ്ടാത്ത കമ്മീഷന്‍... ആറു കോടിയോളം രൂപ ചെലവഴിച്ച് ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കളയണമോയെന്ന ചര്‍ച്ച സജീവമാകുന്നു; ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാതെ സര്‍ക്കാരും

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നു. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയത്. രണ്ടര വര്‍ഷത്തിനുള്ളില്‍ കമ്മിഷന്‍ സമര്‍പ്പിച്ച മൂന്നു സുപ്രധാന റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും നടപ്പായിട്ടില്ല. അതേസമയം ശമ്പളം, യാത്രാപ്പടി എന്നീ ഇനങ്ങളില്‍മാത്രം കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെ കമ്മിഷനുവേണ്ടി ചെലവാക്കിയത് ആറു കോടിയിലധികം രൂപ.
സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ പരിഷ്‌കരണം, ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, നിയമം നടപ്പാക്കല്‍ എന്നീ റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ പ്രധാനമായും മുന്നോട്ടുവച്ചത്. കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്നുമാത്രമല്ല റിപ്പോര്‍ട്ട് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍പോലും തയാറായില്ല. ഒരു ഫലവുമില്ലാതെ ഭരണപരിഷ്‌കാര കമ്മിഷന്റെ പേരില്‍ ഇങ്ങനെ കോടികള്‍ നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ചര്‍ച്ചയായിട്ടുണ്ട്.
കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയിലേക്കു പോകുന്നതിനു പിന്നില്‍ മുഖ്യമന്ത്രിയും വി.എസും തമ്മിലുള്ള ശീതസമരമാണെന്ന ആക്ഷേപവും ശക്തമാണ്. ഭരണകാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു ക്യാബിനറ്റ് പദവി വഹിക്കുന്ന ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ തുടക്കത്തില്‍ പ്രത്യാശപ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ ദുഃഖിതനാണെന്നാണ് സൂചന.
അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി കലക്ടര്‍, ഫിനാന്‍സ് ഓഫീസ്, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി 30 തസ്തികകളാണ് കമ്മിഷനുവേണ്ടി സര്‍ക്കാര്‍ സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കമ്മിഷന്‍ അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്റെ ചെലവ് 17,01,114 രൂപയാണ്. അംഗമായ പി.സി. നായര്‍ക്കായി ചെലവഴിച്ചത് ചെയര്‍മാനു ചെലവായതിനേക്കാള്‍ കൂടുതല്‍ തുക20,26,371 രൂപ. പാര്‍ട്ട് ടൈം അംഗം നീലാ ഗംഗാധരന്റെ പേരില്‍ ചെലവായത് 7.45 ലക്ഷം.
11 പഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളമടക്കം ഉണ്ടായ ചെലവ് 95,88,444 രൂപ. ഭരണ പരിഷ്‌കാരങ്ങളെപ്പറ്റി പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയായി സി.എസ്.ഇ.എസിനെ നിയമിച്ച വകയില്‍ ചെലവ് 11.70 ലക്ഷം, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് നല്‍കിയത് അഞ്ചു ലക്ഷം രൂപ, ഹൈദരാബാദിലേക്കും പുനെയിലേക്കും പഠനയാത്ര നടത്തിയതിന് 1.27 ലക്ഷം, ഐ.എം.ജി. ശില്‍പ്പശാല 57,800, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, സ്‌കാനര്‍, പ്രിന്റര്‍6.50 ലക്ഷം, പുതിയ ജീവനക്കാരുടെ അലവന്‍സ്3.67 കോടി. അലക്‌സാണ്ടര്‍ ജേക്കബ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിഫലം ഇതു കൂടാതെയാണ്.
1957 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് അധ്യക്ഷനായി രൂപവത്കരിച്ച ആദ്യ ഭരണപരിഷ്‌കാര കമ്മിഷന്റെ കാലംമുതല്‍ സര്‍ക്കാര്‍തലത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് കമ്മിഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നു നടപ്പാക്കിയത്. എന്നാല്‍, വി.എസിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സര്‍ക്കാര്‍ ചിറ്റമ്മനയം സ്വീകരിക്കുന്നെന്ന ആക്ഷേപമുയര്‍ന്നിരുന്നു. കമ്മിഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഓഫീസ് ഐ.എം.ജി. കെട്ടിടത്തില്‍നിന്നു സെക്രട്ടേറിയറ്റിലേക്കു മാറ്റണമെന്ന ആവശ്യം തുടക്കത്തിലെ മുഖ്യമന്ത്രി തള്ളി. വി.എസ്. അടക്കമുള്ളവരുടെ ശമ്പളം ഒന്‍പത് മാസത്തോളം മുടങ്ങുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























