ഇത്രയും വേണ്ടിയിരുന്നോ? കല്ലടയെപ്പോലെയുള്ള സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ള അവസാനിപ്പിക്കാനായി രംഗത്തിറക്കിയ സുവിധയില്‍ തീവെട്ടി കൊള്ള

കല്ലട സുരേഷ് ഉള്‍പ്പെടെയുള്ള സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ളക്ക് പരിഹാരമായി റെയില്‍വേ അനുവദിച്ച സുവിധ സര്‍വിസുകളില്‍ തീവെട്ടിക്കൊള്ള. അവധിക്കാലത്തെ സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് പകരമാണ് സുവിധ, സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ ഓടിക്കുന്നത്.
കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്ക് 11 സുവിധയും തിരിച്ച് 10 സ്‌പെഷല്‍ ഫെയര്‍ സര്‍വിസുകളുമാണുള്ളത്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ചു ബ്ലോക്കുകളായി തിരിച്ചാണ് സുവിധയിലെ നിരക്ക്. ബുക്കിങ് ഓരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും നിരക്ക് കുതിച്ചുയരുമെന്നതാണ് സുവിധയുടെ പ്രത്യേകത. തത്കാല്‍ നിരക്കിലാണ് നിരക്ക് തുടങ്ങുന്നത് തന്നെ.
റിസര്‍വേഷന്‍ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും 40 ശതമാനം വരെ ഉയരും. അവധിക്കാല ട്രെയിന്‍ എന്ന ആനുകൂല്യത്തോടെ യാത്ര ആഘോഷമാക്കാന്‍ എത്തുന്ന സാധാരണക്കാര്‍ക്ക് പോക്കറ്റ് കാലിയാകുമ്പോഴാണ് കാര്യം ബോധ്യപ്പെടുക. പ്രാദേശിക ഉത്സവ തിരക്കൊഴിവാക്കാന്‍ ഓരോ മേഖലയിലെയും വാണിജ്യവിഭാഗം തലവന്മാര്‍ക്കാണ് സുവിധ ട്രെയിന്‍ അനുവദിക്കാനുള്ള അധികാരം.
ഒരു നിരക്കിളവും അനുവദിക്കില്ല. പ്രായവ്യത്യാസം കൂടാതെ എല്ലാ യാത്രക്കാരില്‍നിന്നും പ്രായപൂര്‍ത്തിയായ വ്യക്തിയുടെ നിരക്കാണ് ഈടാക്കുന്നത്. വിഷുവിനുശേഷം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട സുവിധ ട്രെയിനില്‍ സെക്കന്‍ഡ് എ.സിക്ക് 5000 രൂപയിലധികം ഈടാക്കിയെന്ന് ആരോപണമുണ്ട്. 400 രൂപ നിരക്കുള്ള സ്ലീപ്പര്‍ ക്ലാസിന് സുവിധയില്‍ 1415 രൂപയാണ്.
തേര്‍ഡ് എ.സിയില്‍ 3280 രൂപയാണ് സുവിധനിരക്ക്. മറ്റ് ട്രെയിനുകളിലാകട്ടെ ഇതേ ക്ലാസിന് 1055 രൂപയും. 30 ദിവസം മുമ്പ് റിസര്‍വേഷന്‍ തുടങ്ങി 10 ദിവസം മുമ്പ് അവസാനിപ്പിക്കുന്ന രീതിയിലാണ് ബുക്കിങ്. രാജധാനിയുടെ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ, തുരന്തോ ട്രെയിനിന്റെ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ, മെയില്‍ എക്‌സ്പ്രസ് ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ എന്നിങ്ങനെ മൂന്ന് തരം സുവിധകളാണ് റെയില്‍വേക്കുള്ളത്. ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഏത് വിഭാഗമാണെന്ന് മനസ്സിലാവുക.
കല്ലട ബസിലെ ക്രൂര പീഡനം ഫേസ് ബുക്കിലൂടെ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അത്സമയം യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ കല്ലട ബസ് ഉടമ കല്ലട സുരേഷിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, യാത്രക്കാരെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയവരെ കല്ലടയുടെ ആലുവയിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തു.
ബസ് ഡ്രൈവര്‍ തമിഴ്‌നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍ (55), മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്‍, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വധശ്രമം, കവര്‍ച്ച, മാരകായുധങ്ങളുപയോഗിച്ച് പരിക്കേല്‍പിക്കല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവര്‍ക്കെല്ലാം സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരാണ്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് എറണാകുളം വൈറ്റിലയില്‍ യാത്രക്കാരായ ബത്തേരി സ്വദേശി സചിന്‍ (22), സുഹൃത്ത് അഷ്‌കര്‍(22), തൃശൂര്‍ സ്വദേശി അജയ്‌ഘോഷ് എന്നിവരെ ഗുണ്ടാ ശൈലിയില്‍ ബസ് ജീവനക്കാര്‍ കൂട്ടമായി മര്‍ദ്ദിച്ചത്.
ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തത് യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഹരിപ്പാട് പൊലീസില്‍ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകള്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിച്ച് റോഡില്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha



























