എമർജൻസി നമ്പറിൽ വിളിച്ചു സൊള്ളൽ ;അഗ്നിരക്ഷാ സേനയുടെ അടിയന്തര നമ്പറിലേക്ക് നേരമ്പോക്കിനായി വിളിക്കുന്നതായി പെൺകുട്ടിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് അഗ്നിരക്ഷാസേനയുടെ പരാതി

അഗ്നിരക്ഷാ സേനയുടെ അടിയന്തര നമ്പറിലേക്ക് നേരമ്പോക്കിനായി വിളിക്കുന്നതായി പെൺകുട്ടിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് അഗ്നിരക്ഷാസേനയുടെ പരാതി. കൊടുങ്ങല്ലൂരിൽ നിന്നുള്ള പെൺകുട്ടിക്ക് നേരെയാണ് പരാതി. ദിവസവും നൂറിലേറെ തണയാണ് ഈ പെൺകുട്ടി സേനയുടെ അടിയന്തര നമ്പറിൽ വിളിക്കുന്നത്. ഫോൺ എടുത്താൽ വെറുതെ കുശലം പറയുക, അശ്ലീലം പറയുക എന്നിവയാണ് പെൺകുട്ടി ചെയ്യുകയെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.
പെൺകുട്ടിയാരെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും അഗ്നിരക്ഷാസേനയുടെ ഓഫീസിലെത്തിച്ച് ഉദ്യോഗസ്ഥരുടെ തിരക്കുകള്‍ മനസ്സിലാക്കി കൗൺസിലിങ് നൽകണമെന്നും ജില്ലാ ഫയർസ്റ്റേഷൻ ഓഫീസർ എ എൽ ലാസർ പറഞ്ഞു.
കൊച്ചുകുട്ടികൾക്ക് ഫോൺ കളിക്കാൻ കൊടുക്കുമ്പോൾ അഗ്നിരക്ഷാസേനയുടെ നമ്പറിലേക്ക് കോൾ അറിയാതെ വരുന്നതും തെറ്റി വിളിക്കുന്നതും പതിവാണ്. തീപിടിച്ചെന്നും ആൾ വെള്ളത്തിൽ പോയെന്നും പറഞ്ഞ് വെറുതെ വിളിക്കുന്നവരുമുണ്ട്. ഇവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറുകയാണ് പതിവ്.
അനാവശ്യമായ ഫോൺ കോളുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ഉദ്യോഗസ്ഥർ പറയുന്നു. മരണം മുന്നിൽക്കാണുന്ന ഏതെങ്കിലും ജീവിതങ്ങൾ രക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് ഇത്തരം 'നേരമ്പോക്ക്'കാർ ഇല്ലാതാക്കുന്നത്. അതിനാൽ ഇത്തരം ഫോൺകോളുകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സേന വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























