സി.പി.എമ്മിന്റെ കള്ളവോട്ട് പൊളിച്ചടുക്കിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പൊളിച്ചടുക്കാന്‍ സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മീണക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു. മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നേരത്തെ നടത്തിയ വിശദീകരണം അത് ഓപ്പണ്‍ വോട്ടാണ് എന്നാണ്. ഈ വാദം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സി.പി.എമ്മിന്റെ പക്കലില്ല. ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിക്കാറാം മീണ നടപടിയെടുക്കുകയും ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആ ബൂത്തില്‍ വോട്ടില്ലാത്ത രണ്ട് പേരാണ് ഓപ്പണ്‍വോട്ട് ചെയ്യാനെത്തിയത്. ഇതിനിടെയാണ് വെബ്ക്യാമറാ ദൃശ്യങ്ങള്‍ മതിയായ തെളിവുകളായി മാറിയത്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ഇഷ്ടക്കാരനായിരുന്ന ടിക്കാറാം മീണ കള്ളവോട്ടിനെതിരെ നിയമപരമായി നടപടി സ്വീകരിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. മീണക്കെതിരെ തുറന്ന പോരിന് തന്നെയാണ് സി.പി.എം ഇപ്പോള്‍ തയാറെടുക്കുന്നത്.ടിക്കാറാം മീണക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിലെ പൊതുവികാരം. യു.ഡി.എഫുമായി ബന്ധപ്പെട്ട കള്ളവോട്ട് ആരോപണത്തില്‍ അവരുടെ വിശദീകരണം തേടിയ ശേഷമാണ് തുടര്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നത്. എന്നാല്‍ ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ കള്ളവോട്ട് പരാതികളില്‍ പെട്ടെന്ന് തന്നെ കേസെടുക്കുന്ന പ്രവണതയാണ് കണ്ടതെന്ന് സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ടിക്കാറാംമീണ ആദ്യം പറഞ്ഞപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും ശക്തമായ എതിര്‍പ്പുമായു രംഗത്തെത്തിയിരുന്നു. അന്ന് മീണയെ നല്ല ഉദ്യോഗസ്ഥനെന്ന് വാഴ്ത്തിയത് സി.പി.എമ്മും അവരുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു.