അമിത അളവിൽ വേദന സംഹാരി കഴിച്ച് കൈ ഞരമ്പ് മുറിച്ച് യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് എസ്എഫ്ഐയിലെ വനിതാ നേതാക്കൾ പഠിക്കാൻ അനുവദിക്കാത്തതിൽ മനംനൊന്ത്:- സംഘടനാപരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഒറ്റപ്പെടുത്തി

യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പഠിക്കാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍. ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇന്നലെ രാവിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ കൈയുടെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു.
ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കോളേജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് തയാറാക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നു പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നുണ്ട്.വ്യാഴാഴ്ച കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകര്‍ത്താക്കള്‍ അന്ന് വൈകിട്ട് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വൈകിട്ടോടെ പെണ്‍കുട്ടിയുടെ ഫോണും ഓഫായി. ഇന്നലെ രാവിലെ കോളേജ് ജീവനക്കാരാണ് അബോധാവസ്ഥയില്‍ വിശ്രമമുറിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളേജിലെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വാട്‌സ് ആപ്പ് സ്റ്റാറ്റസായും ഫേസ് ബുക്കിലൂടെയും ഈ വിഷയങ്ങള്‍ പങ്കുവച്ചിരുന്നു. കോളേജില്‍ യൂണിയന്‍ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നെന്നായിരുന്നു പ്രധാന പരാതി.
പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിക്കുന്നതിനാല്‍ ക്‌ളാസുകള്‍ നഷ്ടമാകുന്നു. ക്‌ളാസുകള്‍ ഉള്ള അപൂര്‍വം ദിവസങ്ങളില്‍ അദ്ധ്യാപകര്‍കൃത്യമായി ക്ലാസെടുക്കാന്‍ എത്താറില്ലെന്നും പെണ്‍കുട്ടി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പാഠഭാഗങ്ങള്‍ ക്ലാസുകളില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയുന്നു. പലപ്പോഴും സഹപാഠികളുമായി ഈ ആശങ്ക പങ്കുവച്ചിരുന്നു. അദ്ധ്യാപകരോടും ഈ പരാതി പറഞ്ഞിരുന്നതായും കുറിപ്പിലുണ്ട്.
വ്യാഴാഴ്ച സഹപാഠികളുമായി പെണ്‍കുട്ടി ഈ വിഷയം സംസാരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനകള്‍ക്കെതിരായതിനാല്‍ ആരും ഒപ്പം നില്‍ക്കാന്‍ തായറായില്ല. ഇതില്‍ പെണ്‍കുട്ടി ഏറെ വിഷമത്തിലായിരുന്നുവെന്ന് കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ ദേശീയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന അന്തരീക്ഷത്തെക്കുറിച്ചാണ് ഗുരുതരമായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്ന് പുറത്തിറക്കി പരിപാടികള്‍ക്ക് പങ്കെടുപ്പിക്കുന്നതായും ക്ലാസുകളില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇന്‍േറണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടുപേജുള്ള ആത്മഹത്യകുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്.
അതേ സമയം വിദ്യാര്‍ത്ഥിനി കോളേജില്‍ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























