ലൈംഗിക ശേഷിക്ക് വ്യാജ മരുന്നുകൾ; ലൈംഗിക ശേഷി വർധിപ്പിക്കുന്നതിന് ഓരോ ദിവസവും ദിനപത്രങ്ങൾ നൽകുന്നത് കുറഞ്ഞത് 11 പരസ്യങ്ങൾ

ലൈംഗിക ശേഷി വർധിപ്പിക്കുന്നതിന് ഓരോ ദിവസവും ദിനപത്രങ്ങൾ നൽകുന്നത് കുറഞ്ഞത് 11 പരസ്യങ്ങൾ. മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളാണ് ഇത്തരത്തിൽ പരസ്യം നൽകുന്നത്.
പ്രായത്തിലല്ല കരുത്തിലാണ് കാര്യം എന്ന മട്ടിലാണ് പരസ്യങ്ങൾ നൽകുന്നത്. പ്രായഭേദമന്യേ ലൈംഗിക ശേഷി വർധിപ്പിക്കാം എന്നതാണ് പരസ്യത്തിന്റെ തലവാചകം. ആയുർവേദ മരുന്നുകളാണ് ഇത്തരത്തിൽ ലൈംഗിക ഉത്തേജക മരുന്നുകളായി മാർക്കറ്റിലെത്തുന്നത്. ഓരോ മരുന്നിനും ആയിരങ്ങളാണ് വില.
അൻപത് വയസ് കഴിഞ്ഞവരാണ് മരുന്നിന്റെ പ്രധാന ഉപഭോക്താക്കൾ. ഇവർക്ക് പരസ്യമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് വാങ്ങാൻ മടി കാണും. അങ്ങനെയുള്ളവർ അപകടകരമായ രീതിയിലാണ് പത്രങ്ങളിൽ വരുന്ന ക്ലാസിഫൈഡ് പരസ്യങ്ങളെ ആശ്രയിക്കുന്നത്.പത്രത്തിൽ കാണുന്ന വിലാസത്തിൽ പണം അയച്ചാൽ മരുന്ന് തപാലിൽ വരും എന്നതാണ് ഗുണം. വീട്ടുകാർ പോലും കാര്യം അറിയില്ല എന്നതാണ് സത്യം .
ശീഘ്ര സ്ഖലനം, ശക്തി ക്കുറവ്, ഉദ്ധാരണ ശേഷി കുറവ് എന്നിവക്കും മരുന്ന് ഫലപ്രദമാണത്രേ. മരുന്നുകളെല്ലാം സ്വന്തം കണ്ടുപിടുത്തം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഓരോ മരുന്നിനും കേൾക്കാൻ ഭംഗിയുള്ള പേരുകളും കാണും. എന്നാൽ മരുന്ന് കമ്പനിയുടെ വിലാസം പരസ്യത്തിൽ കാണുകയില്ല. ഒരു ഫോൺ നമ്പറായിരിക്കും ഉണ്ടാവുക. അതിൽ വിളിച്ചറിയിക്കുക എന്നതായിരിക്കും നിർദ്ദേശം.
ലൈംഗിക ശേഷിക്കുറവ് വർത്തമാന കാലത്ത് പ്രധാന പ്രതിസന്ധിയാണ്. ഭക്ഷണശൈലിയും ദൈനംദിന ജീവിത ടെൻഷനുകളും കാരണം ഇത്തരം കുഴപ്പങ്ങൾ ഉള്ളവരുടെ എണ്ണം അനുദിനം കൂടി വരുന്നുണ്ട്. ആയുർവേദത്തിലും അലോപ്പതിയിലും ഇതിന് കൃത്യമായ ചികിത്സമുണ്ട്. ഉദ്ധാരണ ശേഷി കുറവിനും മറ്റും കൃത്യമായ മരുന്നുകളുമുണ്ട്. എന്നാൽ ഡോക്ടർമാരെ കണ്ട് ചികിത്സിക്കുന്നതിന് പകരം സ്വയം ചികിത്സയാണ് പലരും തേടാറുള്ളത്. പ്രായമായ പുരുഷൻമാരാണ് ഇതിൽ അധികവും.
സ്ത്രീകൾ ലൈംഗിക ശേഷിക്കുറവ് അനുഭവിക്കുമ്പോഴാണ് പ്രധാന പ്രശ്നം. അവർ ഇത്തരമൊരു സങ്കടവുമായി ഒരിക്കലും ഡോക്ടറെ കാണില്ല. പ്രമേഹരോഗികളായ സ്ത്രീകൾ ലൈംഗിക ശേഷിക്കുറവ് അനുഭവിക്കാറുണ്ട്. ചിലർ പ്രസവത്തോടെ പ്രമേഹരോഗികളായി തീരാറുണ്ട്. അവർക്കാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇങ്ങനെയുള്ളവർ പരസ്യങ്ങളെയാണ് ആശ്രയിക്കന്നത്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കാപ്സ്യൂൾ എന്ന സംഘടന ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.ബോധവത്കരണ പരിപാടികൾക്കാണ് പ്രാമുഖ്യം. വ്യാജ സിദ്ധവൈദ്യൻമാർ നൽകുന്ന പരസ്യങ്ങൾക്കെതിരെ ഇവർ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട് .
വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ കഴിക്കുന്നവർ വൈകാതെ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലാണ്.പല മരുന്നുകളും വേണ്ടത്ര വൈദഗ്ദ്ധ്യമില്ലാതെ നിർമ്മിക്കുന്നതാണ്. ഇത്തരം മരുന്നുകൾ അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതിന് തുല്യമായ പ്രവർത്തിയാണ് ഇത്.
ഇത്തരം പരസ്യങ്ങൾ നിയമ വിരുദ്ധമായതിനാൽ ഡ്രഗ് കൺഡ്രോളർക്ക് നടപടിയെടുക്കാവുന്നതാണ്. എന്നാൽ അത്തരം നടപടികൾക്കൊന്നും ആരും മിനക്കെടാറില്ല. പത്രങ്ങളാകട്ടെ റവന്യു വരുമാനം ഇല്ലാതാക്കാൻ ശ്രമിക്കാറുമില്ല. സർക്കാരിനെ പിടിക്കാൻ പാർട്ടി പത്രത്തിൻ മാത്രം പരസ്യം നൽകുന്ന വിദഗ്ദ്ധരുമുണ്ട് !
https://www.facebook.com/Malayalivartha


























