മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിന് വധഭീഷണി.

മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിന് വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഗള്‍ഫില്‍ നിന്നെത്തിയ ഫോണ്‍ ഭീഷണിയില്‍ പറഞ്ഞതെന്ന് ഫസല്‍ ഗഫൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ പേരില്‍ ഫെയിസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചതിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അതിനെതിരെ ഇ.കെ സുന്നി വിഭാഗവും അവരുടെയും മുസ്്‌ലിംലീഗിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനവും രംഗത്തെത്തിയിരുന്നു.
അടുത്ത അധ്യായന വര്‍ഷം മുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന നിലപാടിലാണ് എം.ഇ.എസ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയിരുന്ന തീരുമാനം രണ്ടാഴ്ചമുമ്പാണ് സര്‍ക്കുലറായി ഇറക്കിയതെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. എം.ഇ.എസിന്റേത് പുരോഗമനപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം പര്‍ദ്ദ, അബായ എന്നിവയുടെ കൂടെയുള്ള മുഖാവരണം ഉപേക്ഷിക്കണമെന്ന് എം ഇ എസ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി കോളജിന്റെ നിയമാവലി പരിഷ്‌ക്കരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സുന്നി വിഭാഗത്തിന് പിന്നാലെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. ഇസ്്‌ലാമിന്റെ വ്യക്തിത്വം ക്ഷയിപ്പിക്കാനുള്ള നീക്കമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. താന്‍ വലിയ മതേതരവാദിയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഫസല്‍ഗഫൂറിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും സമസ്ത ആരോപിച്ചു. മാതാചാര പ്രകാരം മുഖം മറക്കണമെന്നുള്ള വിദ്യാര്‍ത്ഥികള്‍ അങ്ങനെ തന്നെ ക്യാമ്പസിലെത്തുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വെല്ലുവിളിച്ചു. മലപ്പുറം അടക്കമുള്ള ഉത്തരകേരളത്തില്‍ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കുമെന്ന് വ്യക്തമായ സൂചനയുണ്ട്. അതേസമയം പുരോഗമന ചിന്താഗതിക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും എം.ഇ.എസിന് അനുകൂല നിലപാടുമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്‌സ്ത്ര ധരണം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് അതത് മാനേജ്‌മെന്റുകളാണെന്ന് കേരള ഹൈക്കോടതി വിധി വിധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആരോ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിധി. ആ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് പുതുക്കുകമാത്രമമാണ് തങ്ങള്‍ ചെയ്‌തെന്നാണ് എം ഇ. എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സമസ്ത അടക്കമുള്ളവര്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും എംഇഎസ് ഡയറക്ടര്‍ ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. മുസ്്‌ലിം സംഘടനകളില്‍ പുരോഗമനപരമായ രീതി പുലര്‍ത്തുന്നവരാണ് എം.ഇ.എസ്. സംസ്ഥാനത്തുടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവര്‍ക്കുള്ളത്. അവിടങ്ങളില്‍ മുസ്്‌ലിംങളും അല്ലാത്തവരും ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
എം.ഇ.എസിന്റെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. പരിശുദ്ധ ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്ലാം പറയുന്നത് എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടെയും വസ്ത്രധാരണത്തില്‍ എന്തെങ്കിലും മാറ്റം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ പര്‍ദ്ദ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിനോട് പല മുസ് ലിം സംഘടനകളും അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലങ്കയില്‍ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുള്ള റിയാസ് അബൂബേക്കര്‍ എന്ന യുവാവിനെ പാലക്കാട് നിന്ന് ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെങ്കിലും കൊച്ചിയില്‍ സ്‌ഫോടനം നടത്താന്‍ താന്‍ ശ്രമിച്ചിരുന്നതായി റിയാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇത്തരം ഒരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എം.ഇ.എസ് പര്‍ദ്ദ നിരോധിച്ചത് ശരിയാണെന്നും അല്ലെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha


























