യൂണിവേഴ്‌സിറ്റി കോളജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനമാണ് വേണ്ടത്, അല്ലാതെ ഗുണ്ടാപ്രവര്‍ത്തനമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോളേജ് യൂണിന്‍ പരിപാടികളില്‍ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നത് കാരണം പഠിക്കാന്‍ കഴിയാതെ മനംനൊന്ത് യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ട വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി കൊണ്ടു പോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതി. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളജുകളില്‍ കുട്ടികള്‍ ചേരുന്നത് പഠനത്തിനാണ്. അതിനെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനമാണ് അഭികാമ്യം. അല്ലാതെ ഒരു കോളജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഇത്തരം പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നിരവധി പരാതികള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ തിലകക്കുറിയാകേണ്ട കലാലയത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥി നേതാക്കളുടെ തോന്ന്യാസ കേന്ദ്രങ്ങളായി മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുമ്പും യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെക്രട്ടറിയേറ്റ് സമരം അടക്കമുള്ള പരിപാടികളില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിക്കുന്നത്. ഭീഷണിക്ക് വഴങ്ങി തലയിലൂടെ ഷാളിട്ടാണ് അവര്‍ സമരങ്ങളില്‍ അടക്കം പങ്കെടുക്കുന്നത്. കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ മുമ്പ് പഠിച്ച പല വിദ്യാര്‍ത്ഥികളും ഇത്തരം ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തി. ' ഞാനും ആ കോളജില്‍ പഠിച്ചിരുന്നതാണ്. അതും എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും സുവര്‍ണ്ണകാലത്ത്. അന്ന് എസ്.എഫ്.ഐയിലേയും കോളജ് യൂണിയനിലേയും ചിലര്‍ കാട്ടുന്ന പോക്കിരിത്തരത്തിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. ആരും തല്ലിയുമില്ല, കൊന്നുമില്ല, പഠിക്കാന്‍ കഴിയാത്ത അവസരം ഉണ്ടായുമില്ല. പലതവണ പലതരത്തില്‍ ആ കോളജിനെ നശിപ്പിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യത്തെ മികച്ച കോളജുകളുടെ റാങ്ക്പട്ടികയില്‍ വരുന്ന ഒരു വിദ്യാലയമാണ് അത്. അതിലെ അസൂയയും ഇതിലുണ്ടാകാമിത്' മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍.സുരേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ പല തവണ അധികാരത്തില്‍ വന്നപ്പോഴും യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റാനുള്ള നീക്കം നടന്നിരുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് കല്ല് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നത് യൂണിവേഴ്‌സിറ്റി കോളജിലാണെന്ന് കെ.എസ്.യുക്കാര്‍ ഉള്‍പ്പെടെ മുമ്പും ആരോപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എസ്.എഫ്.ഐക്കാരാണ് യൂണിയന്‍ ഭരിക്കുന്നത്. തങ്ങളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന് കെ.എസ്.യുക്കാര്‍ മുമ്പ് ആരോപിച്ചിട്ടുണ്ട്. മുമ്പ് എസ്.എഫ്.ഐക്കാര്‍ ഒരു കെ.എസ്.യുക്കാരന്റെ പുറത്ത് ചാപ്പ കുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അത് കള്ളമായിരുന്നെന്ന് ആ വിദ്യാര്‍ത്ഥി തന്നെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























