തൊഴിലാളി ശക്തിക്കുമുന്നിൽ സ്വകാര്യ ബാങ്ക് മുട്ടുമടക്കി; ബാങ്ക് വായ്പ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ കശുവണ്ടി ഫാക്ടറിയിൽ ജപ്തി നടപടിക്കായി എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെ ചെറുകിട കശുവണ്ടി വ്യവസായികൾ തടഞ്ഞു

ബാങ്ക് വായ്പ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ കശുവണ്ടി ഫാക്ടറിയിൽ ജപ്തി നടപടിക്കായി എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെ ചെറുകിട കശുവണ്ടി വ്യവസായികൾ തടഞ്ഞു. കരിക്കോട് നട്ട് ഇന്ത്യ കാഷ്യു കമ്പനിയിൽ ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരാണ് വ്യവസായികളുടെ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് ജപ്തി നടപടി പൂർത്തിയാക്കാതെ മടങ്ങിയത്. കൊല്ലം സിജെഎം കോടതിയുടെ ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ ഉടമസ്ഥന്റെ ആത്മഹത്യ ഭീഷണിയെത്തുടർന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. കോടതി ഉദ്യോഗസ്ഥനും ബാങ്ക് അധികൃതരും കിളികൊല്ലൂർ സി ഐ ഡി. ഷിബു കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഫാക്ടറി ഉടമ വിനോദ് വിശ്വനാഥന് സാവകാശം നൽകാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് അയവു വന്നത്.
കശുവണ്ടി ഇറക്കുമതിയ്ക്ക് ചുങ്കം ഏർപ്പെടുത്തിയതോടെ വ്യവസായം വലിയ തകർച്ചയെ നേരിടുകയാണെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാതെ കോടതി ഉത്തരവുമായി ജപ്തി നടപടിയ്ക്ക് എത്തിയതോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വ്യവസായികളും തൊഴിലാളികളും രംഗത്തെത്തിയത്.
തകർച്ചയിലായ കശുവണ്ടി വ്യവസായികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ നട്ട് ഇന്ത്യ കാഷ്യു കമ്പനിയെയും ഉൾപ്പെടുത്തിയിരുന്നു. സർക്കാർ ഇടനിലക്കാരായി നിന്ന് ബാങ്കുകൾ വഴി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ആദ്യത്തെ ഒരു വർഷത്തെ പലിശ സർക്കാർ നൽകുകയും ചെയ്യുന്ന പദ്ധതി പ്രകാരം സഹായം ലഭ്യമാകുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജപ്തി നടപടിയുമായി എത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. തുടർന്ന് കൂടുതൽ ചർച്ചകൾക്കായി ബാങ്കിൽ എത്താമെന്ന ഉറപ്പിലാണ് അധികൃതർ നടപടികളിൽ നിന്ന് പിൻവാങ്ങിയത്.
https://www.facebook.com/Malayalivartha


























