അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള ഉല്ലാസ യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല; വിനോദ യാത്രക്കിടെ ദുർവിധി കരുതി വച്ച അഗാധ കയങ്ങളിലേക്ക് ആ സൗഹൃദ കൂട്ടായ്മ ആണ്ടു പോയി...

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും മുന്‍ താല്‍ക്കാലിക ജീവനക്കാരനുമാണ് കന്യാകുമാരി ജില്ലയില്‍ പേച്ചിപ്പാറയ്ക്ക് അടുത്തുള്ള കോതയാറില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നാലാംവര്‍ഷ എംഎസ്‌സി ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാര്‍ത്ഥി പാറശാലയ്ക്ക് സമീപം നല്ലൂര്‍വട്ടം പ്ലാമൂട്ടിക്കട വിഷ്ണുനിവാസില്‍ വിജയന്റെ മകന്‍ വിഷ്ണു(24), ബിഎസ്‌സി അഗ്രികള്‍ച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയില്‍ സുഭാഷിന്റെ മകന്‍ ശന്തനു(24), താത്കാലിക ജീവനക്കാരനായിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ മോഹനന്റെ മകന്‍ അരുണ്‍ മോഹന്‍(23) എന്നിവരാണ് മരിച്ചത്.
ഇണപിരിയാത്ത കൂട്ടുകാരുടെ മരണത്തിന്റെ ഞെട്ടലിലാണ് കാർഷികകലാലയം. തന്നെ പിടികൂടിയ അർബുദ രോഗത്തിൽ നിന്നു വിമുക്തനായതിന്റെ സന്തോഷത്തിലായിരുന്നു കൊല്ലം സ്വദേശി ശന്തനു. കൂട്ടുകാരായ വിഷ്ണുവും കോളജ് അക്കാദമിക് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ അരുണുമടക്കം കോളജിലെല്ലാവരും ഈ സന്തോഷത്തിലായിരുന്നു. എന്നാൽ സന്തോഷ ദിനങ്ങൾക്ക് അൽപായുസേകി ഇന്നലത്തെ ദുരന്ത വാർത്തയെത്തിയപ്പോൾ കൂട്ടുകാരും അധ്യാപകരുൾപ്പെടെ ഞെട്ടി. ബിഎസ് സി (അഗ്രി) അവസാന വർഷ വിദ്യാർഥിയായ ശന്തനു 2 വർഷം ഛത്തീസ്ഗഡിലായിരുന്നു പഠിച്ചത്.
അപ്പോഴാണ് ക്യാൻസറിന്റെ രൂപത്തിൽ ദുർവിധി വേട്ടയാടിയത്. ചികിൽസാർഥം അവിടുത്തെ സർവകലാശാലയിൽ നിന്നു വെള്ളായണി കാർഷിക കോളജിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തി. ചികിൽസാ സൗകര്യത്തിനായി ശ്രീകാര്യത്തു താമസവുമാക്കി. ആർസിസിയിലെ ചികിൽസയ്ക്കിടെ ഇടക്കൊരിക്കൽ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.
എങ്കിലും പ്രാർഥനകൾക്കും ചികിൽസയ്ക്കും ഫലം കണ്ടു. ഏറ്റവുമൊടുവിലത്തെ പരിശോധനയിൽ ശന്തനു രോഗവിമുക്തി നേടിയെന്ന അറിയിപ്പുണ്ടായി. അതോടെ കൂട്ടുകാരും അധ്യാപകരും ആഹ്ലാദത്തിലായി. ആശുപത്രിയിൽ ശന്തനുവിന്റെ ഏതാവശ്യത്തിനും ബന്ധുക്കൾക്കൊപ്പം വണ്ടിത്തടം സ്വദേശി അരുണും പാറശാലയ്ക്കു സമീപം പ്ലാമൂട്ടുക്കട സ്വദേശി വിഷ്ണുവും എപ്പോഴുമുണ്ടായിരുന്നു. കോളജിലെ താൽക്കാലിക ജീവനക്കാരനായിരുന്നുവെങ്കിലും വിദ്യാർഥികളെല്ലാവരുമായി പ്രത്യേകിച്ചു വിഷ്ണുവും ശന്തനുവുമായി നല്ല സൗഹൃദബന്ധമുണ്ടായിരുന്നു അരുണിന്. ദുസ്വഭാവങ്ങളൊന്നുമില്ലാത്ത ഇവരുടെ സൗഹൃദക്കൂട്ടായ്മ എല്ലാവരും ആഹ്ലാദത്തോടെയാണ് ശ്രദ്ധിച്ചിട്ടുള്ളത്.
അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല. അവസാനമായി അയച്ച ആ ഫോട്ടോകളിലേക്ക് നോക്കി വിങ്ങലടക്കുകയാണ് കൂട്ടുകാരും അധ്യാപകരും. അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള ഉല്ലാസ യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല; വിനോദ യാത്രക്കിടെ ദുർവിധി കരുതി വച്ച അഗാധ കയങ്ങളിലേക്ക് ആ സൗഹൃദ കൂട്ടായ്മ ആണ്ടു പോയി...
https://www.facebook.com/Malayalivartha



























