എത്ര നിർലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്; ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം എംഎല്‍എ
വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഈ സംഭവത്തിൽ ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. മന്ത്രിയും പ്രതിയും ഒന്നിച്ചുള്ള ഫോട്ടോകള്‍ പങ്കുവെച്ചായിരുന്നു വിടിയുടെ പോസ്റ്റ്.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
അവർ ഞങ്ങളുടെ ഒഫീഷ്യൽ ടൂറിനിടയിലെത്തി ഫോട്ടോ എടുത്ത് എഫ്.ബി.യിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇമ്മിണി വലിയ തെളിവായി തൃത്താല മെമ്പർ എഴുന്നള്ളിച്ചിരിക്കുന്നത്. എത്ര നിർലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്!
ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടാൽ തോന്നും ഇവരുടെ ടൂറിനിടയിലേക്ക് അൽപ്പസമയം എവിടെ നിന്നോ കയറിവന്ന് ഷംസുദ്ദീൻ ഫോട്ടോ എടുക്കുകയായിരുന്നു എന്ന്. നിയമസഭയിൽ നിന്നുള്ള നിങ്ങളുടെ ഔദ്യോഗിക ടൂർ സംഘത്തിലെ മുഴുവൻ സമയ അംഗമായിരുന്നു ഷംസുദ്ദീൻ എന്നതല്ലേ മിസ്റ്റർ മന്ത്രീ യാഥാർത്ഥ്യം. ഗോവ, തെലുങ്കാന, മഹാരാഷ്ട്ര നിയമസഭകൾക്കുള്ളിൽ നിന്നും ഗോവ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മുംബൈ കേരള ഹൗസിൽ നിന്നുമൊക്കെ ഷംസുദ്ദീൻ നിയമസഭാംഗങ്ങൾക്കിടയിൽ നിന്നെടുത്ത ഫോട്ടോകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിൽ ഇപ്പോഴുമുണ്ട്. നിയമസഭ ജീവനക്കാർക്കൊപ്പമുള്ളതുമുണ്ട്. "ഇടയിലെത്തി ഫോട്ടോ എടുത്ത"തല്ല, മുഴുവൻ സമയം ടൂറിലുണ്ടായിരുന്നു എന്നതിന് അതിൽപ്പരം തെളിവ് വേണ്ട.
നെയ്യാറ്റിൻകര സനൽ അടക്കമുള്ള മറ്റ് മൂന്ന് പേർ സമിതി ചെയർമാന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ സംഘത്തിന്റെ ഭാഗമായി, അതാരും നിഷേധിക്കുന്നില്ല. അതേപോലെ ഷംസുദ്ധീൻ കടന്നുവന്നത് ജലീലിന്റെ നോമിനി ആയിട്ടാണ് എന്നതാണ് ഉയർന്നു വരുന്ന വാദം. അത് നിഷേധിക്കാൻ ജലീലിനാവുന്നില്ല.
ജലീലിന്റെ ഒപ്പമുള്ള പോക്സോ പ്രതിയുടെ ഫോട്ടോകളല്ല ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടാണ് ആ ഫോട്ടോകളിൽക്കാണുന്ന മറ്റ് എം എൽ എമാരേക്കുറിച്ച് ആരും ആക്ഷേപമുന്നയിക്കാത്തത്. ഈ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാൻ മന്ത്രി ജലീൽ സഹായിച്ചു എന്ന ഇരയുടെ ബന്ധുക്കളുടെ അതീവ ഗുരുതരമായ ആരോപണമാണ് പ്രധാന വിഷയം. അതിന് ഉപോദ്ബലകമാവുന്ന സാഹചര്യത്തെളിവുകൾ എന്ന നിലയിലാണ് മന്ത്രിയുമായുള്ള പ്രതിയുടെ ദീർഘകാല ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഫോട്ടോകൾക്ക് പ്രസക്തി കൈവരുന്നത്. ഇതേമട്ടിൽ പ്രതിയെ സഹായിച്ചത് തൃത്താല മെമ്പറാണെന്ന് ബന്ധുക്കളോ മറ്റോ ആരോപണമുയർത്തിയാലേ ആ നിലക്കുള്ള ഫോട്ടോകൾക്ക് എന്തെങ്കിലും അർത്ഥമുണ്ടാവുകയുള്ളൂ.
ഇതിനിടയിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രി വീണ്ടുമെന്തൊക്കെയോ പുലമ്പുന്നുണ്ട്. മീഡിയാവണ്ണിനെ "ഐഎസ് സ്പോൺസേഡ് ചാനൽ" എന്ന് ആദ്യം പറയുന്നു, പിന്നീടത് "തീവ്രവാദ സ്പോൺസേഡ് ചാനൽ " എന്നാക്കി തിരുത്തുന്നു. "ഊച്ചാളി ജമാഅത്തെ ഇസ്ലാമിയും അവരുടെ ചാനലും പത്രവും" എന്ന് വീണ്ടും ഗർജ്ജിക്കുന്നു... എന്തരോ എന്തോ!
ബഹു മന്ത്രിയോട് ഒരഭ്യർത്ഥന മാത്രം, ഈ കേരളത്തിൽ തീവ്രവാദികൾ സ്പോൺസർ ചെയ്യുന്ന പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് സർക്കാരിന് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. ഷംസുദ്ദീനെപ്പോലെ അവരേയും രക്ഷപ്പെടുത്താൻ നോക്കരുത്.
https://www.facebook.com/Malayalivartha



























