റിയാസ് കേരളത്തില്‍ ചാവേറാകാന്‍ ഒരുങ്ങി; ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്‌ഫോടനം ആസൂത്രണം ചെയ്ത ആളുമായി റിയാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി സ്‌ഫോടനം ആസൂത്രണം ചെയ്തയാളുമായി റിയാസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് റിയാസ് ചാവേറാകാന്‍ തീരുമാനിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇത് സംബന്ധിച്ച് എന്‍.ഐ.എ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്താന്‍ റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും.
കൊച്ചിയിലെ സ്‌ഫോടന പദ്ധതിയുമായി കൂടെയുള്ളവര്‍ സഹകരിച്ചില്ലെന്നും അതുകൊണ്ടാണ് നടക്കാതെ പോയതെന്നും റിയാസ് പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി, കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ എന്നിവരാണ് അവസാന നിമിഷം പിന്‍മാറിയത്. ഇവരെയും കേസില്‍ പ്രതിയാക്കും. സ്‌ഫോടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.ഐ.എയുടെ ആവശ്യം. സിറിയയിലുണ്ടെന്ന് സംശയമുള്ള ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് റിയാസ് കേരളത്തില്‍ പലയിടത്തായി ചാവേറാകാന്‍ തീരുമാനിച്ചത്.
2019 നവവത്സരദിനത്തില്‍ കൊച്ചിയില്‍ ഉള്‍പ്പെടെ സ്്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി റിയാസ് എന്‍.ഐ.എ സംഘത്തോട് പറഞ്ഞതോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അതീവ ജാഗ്രതയിലാണ്. റിയാസ് സ്‌ഫോടനത്തിനായി നിരവധി പേരെ ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ അവരാരും സഹകരിക്കാത്തത് തിരിച്ചടിയായി. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഫൈസല്‍, അബ്ദുള്‍ അറാഫത്ത്, അബ്ദുള്‍ റാഷിദ് എന്നിവരെ എന്‍ഐഎ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
വളരെ പാവമായിരുന്ന റിയാസ് പഠനത്തിനായി കോയമ്പത്തൂരില്‍ കുറേക്കാലം താമസിച്ചിരുന്നു. അവിടെ നിന്ന് മടങ്ങിയ ശേഷമാണ് സലഫി ആശയങ്ങള്‍ പിന്തുടര്‍ന്നതും നാട്ടിലുള്ളവരോട് പോലും സംസാരിക്കാതെയായതും. നാട്ടില്‍ അത്തര്‍ കച്ചവടം നടത്തുകയാണ്. കൂടാതെ പിതാവിനെയും കച്ചവടത്തില്‍ സഹായിക്കാറുണ്ട്. ഇയാള്‍ മാര്‍ച്ച് 28ന് ഫെയിസ്ബുക്കിലിട്ട പോസ്റ്റും തീവ്രസ്വഭാവമുള്ളതാണ്. അതിനെതിരെ മുസ്്‌ലിം സമുദായ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കമന്റുകള്‍ വായിച്ചാലത് മനസ്സിലാകും. കാസര്‍കോട് പടന്നയിലാണ് ഐ.എസിന്റെ വേരുകള്‍ കേരളത്തില്‍ കൂടുതലുള്ളതെന്ന് ദ ഗാര്‍ഡിയിന്‍ പത്രം 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്ന് പലരും സിറിയയിലേക്ക് പോയിട്ടുണ്ട്. പലരും ആട് ജീവിതം നയിക്കാനെന്ന് പറഞ്ഞാണ് പോകുന്നത്. പക്ഷെ, അവിടെ എത്തുമ്പോഴാണ് ചതി പറ്റിയകാര്യം അറിയുന്നത്.
https://www.facebook.com/Malayalivartha


























