കളമശേരി തീ കൊളുത്തി കൊലപാതകം; സാമ്പത്തിക പ്രശ്‌നവും സംശയരോഗവും ആകാം കാരണമെന്ന് സജിയുടെ പോക്കറ്റ് ഡയറിയില്‍ നിന്നുള്ള സൂചനകള്‍

സാമ്പത്തിക പ്രശ്‌നവും സംശയരോഗവുമാകാം കളമശേരിയില്‍ യുവതിയെയും മകനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തികൊലപ്പെടുത്തിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിലേയ്ക്ക് നയിച്ചതെന്ന് സൂചന. കളമശേരി വിദ്യാനഗര്‍ റോഡില്‍ കുസാറ്റിന് താഴെയായി വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല വാരനാട് തോപ്പുവെളിവീട്ടില്‍ പി. സജി (40)യാണ് കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്തത്.
ഒപ്പം താമസിക്കുന്ന പട്ടിമറ്റം കീച്ചാരച്ചാലില്‍ ഉണ്ണികൃഷ്ണന്‍ മകള്‍ കെ.എ. ബിന്ദു (29), ബിന്ദുവിന്റെ മകന്‍ ഒന്നര വയസുള്ള ശ്രീഹരി, ബിന്ദുവിന്റെ അമ്മ പട്ടിമറ്റം കീച്ചാരച്ചാലില്‍ ആനന്ദവല്ലി (55) എന്നിവരെയാണ് തീ കൊളുത്തിയശേഷം ജീവനൊടുക്കിയത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തും ആനന്ദവല്ലിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ഒരു വര്‍ഷം മുമ്പാണ് ഹോട്ടല്‍ ജീവനക്കാരനായ സജി ബിന്ദുവിനൊപ്പം താമസം തുടങ്ങിയത്. സജിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നാല് വര്‍ഷം മുമ്പ് ചേര്‍ത്തലയില്‍നിന്ന് നാടുവിട്ട സജിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പുള്ളുവന്‍പാട്ട് കലാകാരിയായ ബിന്ദുവിനെ ചേര്‍ത്തലയിലെ ഒരു ക്ഷേത്രത്തില്‍വച്ച് സജി പരിചയപ്പെട്ടതാണ്. അതിനു ശേഷമാണ് ഒരുമിച്ച് താമസം തുടങ്ങിയത്.
ശരീരത്തു തീ പടര്‍ന്നുപിടിച്ച ആനന്ദവല്ലി പുറത്തേക്ക് ഇറങ്ങി ഓടി ബഹളം ഉണ്ടാക്കിയതോടെയാണ് സംഭവം പരിസരവാസികള്‍ അറിഞ്ഞത്. ഉടന്‍ കളമശേരി പോലീസിനെ വിവരമറിയിച്ച് നാട്ടുകാരും പോലീസും ചേര്‍ന്ന് ആനന്ദവല്ലിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് ബിന്ദുവിന്റേയും ശ്രീഹരിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും സജി ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ ആനന്ദവല്ലി രാവിലെ പത്തോടെ മരിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കളമശേരി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടിയുടെ സംസ്‌കാരം അത്താണി ശ്മശാനത്തില്‍ നടത്തി. ശനിയാഴ്ച രാത്രി 12-ന് ആനന്ദവല്ലി വസ്ത്രം കഴുകുന്നതും സജി സംസാരിച്ച് നില്‍ക്കുന്നതുമായി നാട്ടുകാര്‍ കണ്ടിരുന്നതാണ്.
സജി എഴുതിയതെന്ന് അനുമാനിക്കുന്ന പോക്കറ്റ് ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരുമിച്ച് താമസിച്ച് തുടങ്ങിയ ഇവര്‍ തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് തര്‍ക്കം തുടങ്ങിയത്. ബിന്ദുവിന്റെ കുട്ടിയെച്ചൊല്ലിയുള്ള വഴക്കും സംശയരോഗവുമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ഡയറിയില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍ എന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























