എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം; പരമാവധി മൂന്നു വിഷയങ്ങളെ സേ പരീക്ഷ എഴുതാനാകൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
അതേസമയം പുനര്‍മൂല്യ നിര്‍ണ്ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന് നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ അധ്യായന വർഷത്തെ 98.11 ശതമാനം കുട്ടികളും ഉപരി പഠനത്തിന് യോഗ്യത നേടി. എന്നാൽ അതിനു മുന്നത്തെ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. 14 ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തിയത്.
4,34,729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 2,493 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. 599 സർക്കാർ സ്കൂളുകൾക്കും 713 എയ്ഡഡ് സ്കൂളുകൾക്കും 319 അണ്‍ എയ്ഡഡ് സ്കൂളുകൾക്കും നൂറു ശതമാനം വിജയം ലഭിച്ചു.
99.33 ശതമാനം വിജയം നേടിയ പത്തനംതിട്ടയാണ് ഏറ്റവും മികച്ച വിജയം നേടിയ ജില്ല. 93.22 ശതമാനം കുട്ടികൾ വിജയിച്ച വയനാട് ജില്ലയിലാണ് വിജയശതമാനം കുറവ്. വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം നേടിയത് കുട്ടനാടാണ്. ഗൾഫ് മേഖലയിൽ 98.79 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. 495 പേർ പരീക്ഷ എഴുതിയതിൽ 489 പേരും വിജയം നേടി. ആറ് ഗൾഫ് സെന്‍ററുകൾ നൂറു ശതമാനം വിജയം കൊയ്തു. ലക്ഷദ്വീപിൽ 681 പേർ പരീക്ഷ എഴുതിയതിൽ 599 പേർ വിജയിച്ചു.
https://www.facebook.com/Malayalivartha


























