കേന്ദ്രസര്‍ക്കാരും സെൻസർബോർഡും വിലക്കിയ ഡോക്യുമെന്‍ററി -ആനന്ദ് പട് വര്‍ധന്‍റെ ' വിവേക് (റീസൺ) ഡോക്യുമെന്ററിക്ക് ഹൈക്കോടതി പ്രദർശനാനുമതി നൽകി
പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ പ്രവേശിപ്പിക്കാം. ഹൈക്കോടതിയാണ് അനുമതി നൽകിയത്.
ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി.ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലിസ് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദുത്വ ഫാസിസത്തെക്കുറിച്ച് വിവരിക്കുന്ന ഡോക്യുമെൻററി വിവേകിക് തടയിട്ടത് കേന്ദ്രമായിരുന്നു..
സംഘപരിവാര്‍ സംഘടനകളെ ഗുരുതരമായി വിമർശിക്കുന്ന ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മേളകളില്‍ പ്രത്യേക പ്രദര്‍ശനം നടത്തുന്നതിന് സെന്‍സര്‍ ഇളവ് നല്‍കുന്ന പതിവുണ്ട്. ഈ ഇളവ് നല്‍കാതെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനം തടഞ്ഞത്. ഇതിനെതിരെ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ചിത്രം ഇന്നലെയായിരുന്നു പ്രദര്‍ശിപ്പിക്കേണ്ടത്. ഹൈക്കോടതിയില്‍ നിന്ന് ഇന്ന് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ മേളയുടെ അവസാന ദിവസമായ നാളെ ചിത്രം പ്രദര്‍ശിപ്പിക്കും.
ഇക്കഴിഞ്ഞ 20 ദിവസങ്ങളായി പ്രദര്‍ശന അനുമതിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും രണ്ട് തവണ അപേക്ഷ നല്‍കിയിട്ടും വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചില്ലെന്നും കമല്‍ പറഞ്ഞു. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസമായ ബുധനാഴ്‌ചയിലേക്ക് കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു
സിപിഐ നേതാവും പുരോമഗന വാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് റീസണ്‍ അഥവാ വിവേക് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശനം വിലക്കിയിട്ടുണ്ട്.
2017-ല്‍ പി.എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), ഫാസിൽ എൻ.സി, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. അവയും കേരള ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha