നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല; യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്
യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് എസ് എഫ് ഐ വിമര്‍ശിച്ച് രംഗത്തെത്തിയത്. കൂട്ടത്തിലൊരുത്തന്റെ നെഞ്ചില്‍ത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവര്‍ക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നതെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
യൂണിവേഴ്സിറ്റി കോളേജിലെ ''നല്ല എസ്എഫ്ഐ"യും ''ചീത്ത എസ്എഫ്ഐ"യും തമ്മിലുള്ള തർക്കത്തിലും കത്തിക്കുത്തിലും ഇതുവരെ അഭിപ്രായം പറയാതിരുന്നത് മനപ്പൂർവ്വമാണ്. അങ്ങനെ രണ്ട് തരം എസ്എഫ്ഐ ഇല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. പാട്ടുപാടാനുള്ള അവകാശത്തിനായി ഇപ്പോഴവിടെ "ഞങ്ങളും എസ്എഫ്ഐക്കാരാണ്, ഇവിടെ എല്ലാവരും എസ്എഫ്ഐക്കാർ തന്നെയാണ്" എന്ന് ആണയിട്ട് ഔദ്യോഗിക യൂണിറ്റ് നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന ആൺ/പെൺകുട്ടികളോട് കാര്യമായ അനുഭാവമൊന്നും തോന്നാതിരിക്കുന്നതും അവർ തമ്മിലുള്ള കേവല വ്യത്യാസം ജനാധിപത്യവിരുദ്ധതയുടേയും അസഹിഷ്ണുതയുടേയും തീവ്രതയുടെ അളവുകളിൽ മാത്രമാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ്.
യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റിടാൻ ചെന്ന കെഎസ് യു ക്കാരെ അതിക്രൂരമായി തല്ലിയോടിക്കുമ്പോൾ ഇപ്പോഴത്തെ ഈ "നല്ല എസ്എഫ്ഐക്കാർ" അത് ചെയ്യാൻ മുന്നിലുണ്ടായിരുന്നിരിക്കണം, കുറഞ്ഞപക്ഷം അതിനെ മനസ്സുകൊണ്ട് ആസ്വദിച്ചിട്ടെങ്കിലുമുണ്ടായിരിക്കണം. എഐഎസ്എഫ് പോലുള്ള മറ്റ് ഇടതുസംഘടനകളെപ്പോലും നിലം തൊടീക്കാതെ സമ്പൂർണ്ണ ഏകധ്രുവ കോളേജായി അതിനെ ഇത്രനാളും നിലനിർത്തിയതും നാളെയും അങ്ങനെത്തന്നെ നിലനിർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നതും ഇവരൊക്കെക്കൂടിത്തന്നെയാണ്. ദലിത് വിദ്യാർത്ഥികളേയും ഫെമിനിസ്റ്റുകളേയും പല അവസരങ്ങളിലായി ക്രൂരമായി അടിച്ചമർത്തിയപ്പോൾ നിസ്സംഗത പാലിച്ചതും ഇവരൊക്കെത്തന്നെയാണ്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഏകപക്ഷീയമായി, എതിരായി ഒരു നോമിനേഷൻ പോലുമില്ലാതെ എസ്എഫ്ഐയെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചുകൊണ്ടിരുന്നത് ഇവർ കൂടിയാണ്. ഇപ്പോൾ ഏറ്റവുമൊടുവിൽ കൂട്ടത്തിലൊരുത്തന്റെ നെഞ്ചിൽത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവർക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നത്. ഇപ്പോൾ മാത്രമാണ് ബഹു. സ്പീക്കർക്ക് ലജ്ജാഭാരം കൊണ്ട് തലകുനിയുന്നതായി തോന്നിയത്. ഇപ്പോൾ മാത്രമാണ് മാധ്യമ, സാംസ്ക്കാരിക രംഗങ്ങളിലെ എക്സ് എസ്എഫ്ഐക്കാർക്ക് "ഇതെന്റെ എസ്എഫ്ഐ അല്ല, എന്റെ എസ്എഫ്ഐ ഇങ്ങനെയല്ല'' എന്ന ഗൃഹാതുരവിലാപം ഉയർത്താൻ സമയമായത്.
മാധ്യമ, ബൗദ്ധിക, സാംസ്ക്കാരിക രംഗങ്ങളിലെ പാർട്ടി അടിമകൾ നൽകിപ്പോരുന്ന ആശയ/പ്രത്യയശാസ്ത്ര ലെജിറ്റിമസിയാണ് എസ്എഫ്ഐ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനൽക്കൂട്ടത്തിന് എന്നും തുണയാകുന്നത്. എസ്എഫ്ഐയെ തിരുത്താനുള്ള ശ്രമം ആത്മാർത്ഥമാണെങ്കിൽ ആദ്യം പിൻവലിക്കേണ്ടത് ഈ കപട ലെജിറ്റിമസിയാണ്. അങ്ങനെയൊന്ന് കാണുന്നില്ലെന്ന് മാത്രമല്ല, എങ്ങനെയെങ്കിലും ഈ വിവാദങ്ങളിൽ നിന്ന് തലയൂരി എസ്എഫ്ഐയെ റീബ്രാൻഡ് ചെയ്തെടുക്കാനുള്ള ശ്രമമാണ് ആസ്ഥാന ബുദ്ധിജീവികൾ തുടങ്ങിവച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ നോക്കൂ, ഭാരതീയ സംസ്ക്കാരത്തിലും കേരളീയ കുടുംബബന്ധങ്ങളിലുമുള്ള ആൺകോയ്മയും അക്രമോത്സുകതയുമൊക്കെ ചർച്ചയാക്കി വിഷയത്തെ വിശാല കാൻവാസിലേക്ക് പറിച്ചുനടാനാണ് പല ബുദ്ധിജീവികളുടേയും ശ്രമം. എന്നാൽ അവരിലാരും തന്നെ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിലും ലോകം മുഴുവനുമുള്ള അതിന്റെ പ്രയോഗചരിത്രത്തിലുമുള്ള ഹിംസാത്മകതയും ജനാധിപത്യ വിരുദ്ധതയും ചർച്ചയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതായും കാണാം. അല്ലെങ്കിൽത്തന്നെ കമ്മ്യൂണിസം മാനവികതയുടെ പ്രത്യയശാസ്ത്രമാണ് എന്ന അബദ്ധധാരണ ഇന്നും കുറേയേറെപ്പേർ വച്ചുപുലർത്തുന്ന ലോകത്തിലെ ഏക സമൂഹം കേരളത്തിലേതാണെന്ന് ഇവർക്കാർക്കും അറിയാത്തതല്ലല്ലോ.
ഈ വക ബുദ്ധിജീവികളേക്കാൾ ബൗദ്ധികമായ സത്യസന്ധതയുണ്ട് "നല്ല എസ്എഫ്ഐ" യുടെ പ്രതിനിധിയായി ചാനൽ ചർച്ചക്ക് വന്ന ഈ ചെറുപ്പക്കാരന്. എത്ര നിഷ്ക്കളങ്കമായാണ് അയാൾ തന്റെ രാഷ്ട്രീയബോധം പറഞ്ഞുവക്കുന്നതെന്ന് നോക്കൂ. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ കോളേജിൽ മറ്റൊരു സംഘടനക്കും പ്രവർത്തന സ്വാതന്ത്ര്യമില്ലാത്തത് ഒരു പ്രശ്നമായി തിരിച്ചറിയാൻ പോലുമുള്ള ജനാധിപത്യബോധം ആ ചെറുപ്പക്കാരനുണ്ടാവുന്നില്ല. തങ്ങൾ മാത്രമേ അവിടെ പ്രവർത്തിക്കാൻ പാടൂ എന്ന് അയാൾ ആത്മാർത്ഥമായിത്തന്നെ വിശ്വസിച്ചിരിക്കുകയാണ്. കെഎസ് യുക്കാർ ഷോ കാണിക്കാൻ നോക്കുമ്പോഴും എഐഎസ്എഫുകാർ ആളാവാൻ നോക്കുമ്പോഴും എബിവിപിക്കാർ വർഗ്ഗീയത വളർത്താൻ നോക്കുമ്പോഴും ക്യാമ്പസ് ഫ്രണ്ടുകാർ തീവ്രവാദം വളർത്താൻ നോക്കുമ്പോഴും തടഞ്ഞുനിർത്താനും വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കാവലാളാകാനും എസ്എഫ്ഐ തന്നെ വേണം, എസ്എഫ്ഐ മാത്രമേ വേണ്ടൂ.
നന്മതിന്മകളുടെ ആത്യന്തിക വിധികർത്താക്കളായിരിക്കുക എന്ന പ്യൂരിറ്റൻ മനസ്സാണ് മിക്കവാറും എല്ലാ പ്രത്യയശാസ്ത്രാധിഷ്ഠിത തീവ്രവാദ സംഘടനകളും വച്ചുപുലർത്തുന്നത്. സ്വതന്ത്രമായി ചിന്തിച്ച് തങ്ങൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ജനാധിപത്യാവകാശമൊന്നും കൊടിക്കൂറയിലെ അസംബന്ധാക്ഷരങ്ങൾക്കപ്പുറം അവർ ആർക്കും അനുവദിച്ച് തരില്ല. "എന്താണ് ശരിയെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾക്ക് മാത്രമേ അറിയൂ, നിങ്ങൾക്ക് വേണ്ടി ഞങ്ങളത് ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിനാണ് വേറൊരു സംഘടന?" എന്ന നിഷ്ക്കളങ്ക യുക്തിയാണ് ഒരു ശരാശരി എസ്എഫ്ഐക്കാരൻ മുതൽ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വരെ വച്ചുപുലർത്തുന്നത്. ചിന്തിക്കാനുള്ള ഏജൻസി പോലും അനുവദിച്ച് തരാത്ത അസ്സൽ ഫാഷിസമാണ് കമ്മ്യൂണിസം. "ഞങ്ങൾക്ക് കൃത്യമായി അറിയാവുന്ന, ഞങ്ങൾ ചൂണ്ടിക്കാട്ടിത്തരുന്ന ആ ഏക ശരി ലക്ഷ്യത്തിലേക്കായി ഏത് മാർഗവും സാധൂകരിക്കാവുന്നതാണ്. The end justifies the means". അതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സാമൂഹ്യ സങ്കൽപ്പം. അത് മാത്രമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ ബോധം. അത് തന്നെയാണ് പലയിടങ്ങളിലും പല രൂപത്തിലും ആവർത്തിക്കപ്പെടുന്ന അക്രമങ്ങളുടേയും അസഹിഷ്ണുതയുടേയും അടിസ്ഥാന കാരണവും.
https://www.facebook.com/Malayalivartha