പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ ഉറ്റവര്‍ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നല്‍കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ വീണ്ടും തുടരുന്നു.
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ ഉറ്റവര്‍ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നല്‍കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ വീണ്ടും തുടരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇടുക്കി പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ നഴ്‌സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കും. മൊത്തം 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് സാമ്പത്തിക സഹായമായി അനുവദിക്കുന്നത്. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും.
കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത് നിക്ഷേപിക്കുന്നത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. രാജ്കുമാറിന്റെ ഭാര്യയ്ക്ക് ഏതുവകുപ്പില്‍ ജോലി നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും. പ്രതികളെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുന്നത് ചില പൊലീസുകാര്‍ക്ക് ഹരമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. രാജ്കുമാറിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും അവര്‍ മാതാവ് കസ്തൂരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കി.
ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞമാസം 12 നാണ് രാജ്കുമാര്‍, ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.പിയായിരുന്ന വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം 16 വരെ അറസ്റ്റ് രേഖപ്പെടുത്താതെ രാജ്കുമാറിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു. മുന്‍ എസ്.പിയുടെ ബന്ധു ചിട്ടിയില്‍ നിക്ഷേപം നടത്തിയിരുന്നു. ആ പണം എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് നിയമവിരുദ്ധമായി നെടുംകണ്ടം സ്റ്റേഷനില്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ചത്. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലില്‍ ഇരുകൈകളും കെട്ടിയിട്ട ശേഷം നിലത്തിരുത്തിയാണ് മര്‍ദ്ദിച്ചത്. കാലിന്റെ വെള്ളയില്‍ വടികൊണ്ട് അടിച്ച് ഞരമ്പുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് സംഘം ഇതുവരെ എസ്.പി വേണുഗോപാലിനെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. രാജ്കുമാറിനെ കസറ്റഡിയില്‍ എടുത്തതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നാണ് എസ്.പി പറയുന്നത്.
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് വിവാദമായപ്പോള്‍ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പാര്‍ട്ടി ഇടപെടുമെന്നും കോടിയേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha