താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനിലയിലാണ് യൂണിവേഴ്‌സിറ്റി കോളജിലെ ആക്ടിംഗ് പ്രിന്‍സിപ്പലിനെ മാറ്റിയതും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചതും

അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ആധിപത്യം നഷ്ടപ്പെട്ടേക്കുമെന്ന് സി.പി.എമ്മിന് ആശങ്ക. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനിലയില്‍ ആക്ടിംഗ് പ്രിന്‍സിപ്പലിനെ മാറ്റിയതും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചതും. എസ്.എഫ്.ഐക്കുള്ളില്‍ കുറേനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അത് ഇത്തരത്തില്‍ കലാശിക്കുമെന്ന് പ്രീക്ഷിച്ചിരുന്നില്ല. നേതാക്കള്‍ കത്തിക്കുത്ത് കേസില്‍ പ്രതികളായതോടെ എ.ഐ.എസ്.എഫുകാര്‍ ഉള്‍പ്പെടെ കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമം നടത്തിയതും എസ്.എഫ്.ഐക്കെതിരെ മറ്റ് സംഘടനകളുമായി കൈകോര്‍ക്കുന്നതും എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ ആദ്യ ദിവസങ്ങളില്‍ കുഴഞ്ഞിരുന്നു. അങ്ങനെയാണ് തല്‍ക്കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. അതോടെ കൊടിമരം നാട്ടാനുള്ള എ.ഐ.എസ്.എഫ്, എ.ബി.വി.പി, കെ.എസ്.യു അടക്കമുള്ളവര്‍ക്ക് തിരിച്ചടിയായി.
പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എസ്.എഫ്.ഐക്ക് ഒപ്പമാണ്. നേതാക്കളുടെ നിലപാടുകളോട് മാത്രമാണ് അവര്‍ക്ക് എതിര്‍പ്പ്. അത് മനസ്സിലാക്കിയാണ് കോളജിലെ എസ്.എഫ്.ഐയുടെ ചുവരെഴുത്തും കൊടിതോരണങ്ങളും മറ്റും സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയത്. കെ.എസ്.യുവും എ.ബി.വി.പിയും അടക്കം ക്യാമ്പസില്‍ പ്രവേശിച്ച് കൊടിനാട്ടുകയോ, ചുമരെഴുത്ത് നടത്തുകയോ ചെയ്താല്‍ അത് എസ്.എഫ്.ഐക്ക് മാത്രമല്ല സി.പി.എമ്മിനും വലിയ നാണക്കേടാവും, പ്രത്യേകിച്ച് പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍. അത് കണക്കിലെടുത്താണ് യൂണിയന്‍ ഓഫീസ് പൂട്ടി ക്ലാസ് മുറിയാക്കാന്‍ തീരുമാനിച്ചത്. സംഘടനയ്‌ക്കെതിരെ മാധ്യമങ്ങളും പ്രധാനവ്യക്തികളും തിരിഞ്ഞതോടെയാണ് സംഘബലം കാണിക്കാന്‍ സെക്രട്ടറിയേറ്റിലേക്ക് അവകാശ സംരക്ഷണം എന്ന മറവില്‍ ശക്തിപ്രകടനം നടത്തിയത്. ജില്ലയിലെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കെടുത്ത മാര്‍ച്ച് വലിയ വിജയമായിരുന്നു. മാര്‍ച്ചിനിടെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാമെന്നോ, മത്സരിക്കാമെന്നോ അവര്‍ക്ക് പ്രതീക്ഷയില്ല. എസ്.എഫ്.ഐയ്ക്ക് ആധിപത്യമുള്ളിടത്ത് മറ്റാരെയെങ്കിലും പ്രവേശിപ്പിക്കാന്‍ അവര്‍ തയ്യാറാകില്ല എന്ന് തന്നെയാണ് ചില സി.പി.ഐ നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മുന്നണി ബന്ധംവഷളാകാതിരിക്കാന്‍ വേണ്ടി പലരും കടുത്തനിലപാട് എടുക്കുന്നില്ലെന്ന് മാത്രം. എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായിരുന്ന മണിമേഖല മത്സരിക്കാന്‍ പ്രകടന പത്രിക സമര്‍പ്പിച്ചപ്പോള്‍ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. അന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ അവര്‍ മത്സരിക്കില്ലെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയ ശേഷം ഉടുതുണി ഉരിഞ്ഞ് എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. അതിനെതിരെ യാതൊരു നിയമനടപടിയും എടുപ്പിക്കാന്‍ സി.പി.ഐക്ക് ആയില്ല.
ഉമ്മന്‍ചാണ്ടിയും ആന്റണിയും അടക്കം മുഖ്യമന്ത്രിമാരായിരുന്നിട്ടും യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ കെ.എസ്.യുവിന് കഴിഞ്ഞില്ല. അവര്‍ക്കും ഭയമാണ്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ മുന്‍തൂക്കം ഉണ്ടാക്കുക എന്നതിനപ്പുറം യൂണിറ്റ് രൂപീകരിക്കാന്‍ കഴിയുമോ എന്ന് അവര്‍ക്കും ഉറപ്പില്ല. വര്‍ഷങ്ങളായി സി.പി.എം തലസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ആയുധം ശേഖരിച്ച് വയ്ക്കുന്നതും ഗുണ്ടകള്‍ രാത്രികാലങ്ങളിലും മറ്റും തമ്പടിക്കുന്നതും യൂണിവേഴ്‌സിറ്റി കോളജ് കേന്ദ്രീകരിച്ചാണ്. അതിനാല്‍ അവിടം യാതൊരു കാരണവശാലും വിട്ട് കൊടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി. എന്നാല്‍ എസ്.എഫ്.ഐയില്‍ ഉള്ള സാമൂഹ്യവിരുദ്ധന്‍മാരെ പുറത്താക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്കുള്ള നടപടികള്‍. വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ എല്ലാം പഴയപോലെ ആകുമെന്ന ആത്മവിശ്വസത്തിലാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം.
https://www.facebook.com/Malayalivartha

























