ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ

ഓഹരി വിപണി നഷ്ടത്തിൽ. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ സെൻസെക്സ് 400 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 23,700 എന്ന നിർണായക നിലവാരത്തിന് താഴെപ്പോകുകയും ചെയ്തു. ആഗോള വിപണിയിൽ ക്രൂഡ് വിലയിലുണ്ടായ വർധന, യു.എസ്. ഫെഡ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന ആശങ്ക, ഐ.പി.ഒ. വിപണിയിലേക്ക് മൂലധനമൊഴുക്ക് കൂടുന്നത് എന്നിവയാണ് വിപണിക്ക് തിരിച്ചടിയായത്. പ്രതിരോധ മേഖല ഒഴികെയുള്ള പ്രധാന സെക്ടറുകൾ തകർച്ച നേരിടുകയും ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷം വർദ്ധിക്കാനുള്ള സാധ്യതകൾ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 97 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്.
നിലവിൽ വിപണിയിൽ ധാരാളം ഐ.പി.ഒ.കൾ വരുന്നത് ഓഹരി വിപണിയിലെ പണമൊഴുക്കിനെ ബാധിക്കുന്നുണ്ട്. നിക്ഷേപകർ പണം പുതിയ ഐ.പി.ഒ.കളിലേക്ക് മാറ്റുന്നത് നിലവിലുള്ള ഓഹരികളുടെ വിപണിമൂല്യത്തെ ബാധിക്കാനിടയാക്കുന്നു.
ഓട്ടോമൊബൈൽ: ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസൂക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലധികം ഇടിഞ്ഞു.
ഐ.ടി., റിയൽറ്റി: ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട മേഖലകളാണിവ. നിഫ്റ്റി റിയൽറ്റി ഒരുശതമാനവും നിഫ്റ്റി ഐ.ടി. 0.70 ശതമാനവും താഴ്ന്നു. ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐ.ടി. ഓഹരികൾ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha



























