സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി, ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മേയര്‍ ഇ.പി ലതയ്‌ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം വെള്ളത്തിലായത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന വിമതന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് യു.ഡി.എഫ് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ഭരണം താഴെപ്പോയത്. 55 അംഗ കൗണ്‍സിലില്‍ 28 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് ഇടത് മേയറുടെ കസേര തെറിപ്പിച്ചത്. 26 പേര്‍ പ്രമേയത്തെ എതിര്‍ത്തു. പി.കെ രാഗേഷിന്റേത് രാഷ്ട്രീയ വഞ്ചനയെന്ന് ഇ.പി ലത ആരോപിച്ചു. യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എടക്കാട് വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ മരിച്ചതോടെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
അവിശ്വാസപ്രമേയത്തിന്‍മേല്‍ നാലുമണിക്കൂറോളം ചര്‍ച്ച നടന്നു. നിലവിലെ ഡെപ്യൂട്ടി മേയറായ രാഗേഷിനായിരിക്കും മേയറുടെ താത്കാലിക ചുമതല. കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ. സുധാകരനുമായി കൊമ്പ് കോര്‍ത്താണ് പി.കെ രാഗേഷ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ മത്സരിച്ച വേളയില്‍ അദ്ദേഹം രാഗേഷുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നു. അതോടെയാണ് രാഗേഷ് മറുകണ്ടം ചാടിയത്. രാഗേഷിനൊപ്പം എല്‍.ഡി.എഫിലെ ചില അംഗങ്ങളും കൂറുമാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. ഭരണം യു.ഡി.എഫിന് ഉറപ്പായ സ്ഥിതിക്ക് ആറുമാസം കോണ്‍ഗ്രസും അവശേഷിക്കുന്ന ആറുമാസം മുസ്ലിം ലീഗും മേയര്‍ സ്ഥാനം പങ്കിടും. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടരും.
2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച രാഗേഷിന് 55ല്‍ 28 വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്്‌ലിം ലീഗിലെ സി സമീറിന് 27 വോട്ടു കിട്ടി. സി.സമീര്‍ രാജിവച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പി.കെ രാഗേഷിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫിനെ പിന്തുണച്ച പി കെ രാഗേഷ് സ്ഥിരം സമിതി തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വോട്ടുചെയ്തിരുന്നു. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി കെ രാഗേഷ് പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരികെ വിളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മെയിലാണ് വ്യക്തമാക്കിയത്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് നല്‍കിയത് നിരുപാധിക പിന്തുണ മാത്രമാണ്. അത് ഏത് സമയത്തും പിന്‍വലിക്കാന്‍ അവകാശമുണ്ടെന്നും പി കെ രാഗേഷ് പറഞ്ഞിരുന്നു. ഭരണം ഏത് സമയത്തും താഴെ പോകാമെന്ന് സി.പി.എം അന്നേ കണക്ക് കൂട്ടിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍.ഡി.എഫിനൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് രാഗേഷിന് മനസ്സിലായി. ഒരു വര്‍ഷത്തിന് ശേഷം തദ്ദേശതെരഞ്ഞെടുപ്പ് വരും. പിണറായി സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെടുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലാണ് ഡെപ്യൂട്ടിമേയറെ ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചില യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെ കുറിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലന്ന് പി കെ രാഗേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha