ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന ആറ് ലഷ്‌കര്‍ തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്!! ലക്‌ഷ്യം വന്‍ ഭീകരാക്രമണം; സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്കര്‍ (എല്‍.ഇ.ടി) തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന സംഘമാണ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നെെയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെെ പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അഫ്ഗാന്‍ തീവ്രവാദികളെ കാശ്മീരില്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തതായി റിപ്പോർറ്റുകളുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് പാക് സേനയുടെ പിന്തുണയോടെ ഭീകരർ ഉറി സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുൻപാണ് പാകിസ്ഥാന്റെ പ്രകോപനം ഉണ്ടായത്. പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.
കാശ്നീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതുനീക്കവും നേരിടാൻ തയ്യാറെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉറി, ബരാമുള്ള, അനന്ത്‌നാഗ് മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മോദി പറഞ്ഞത്. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും. 2016 സെപ്റ്റംബര്‍ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം നടന്നത്. പതിനേഴ് ജവാന്മാരായിരുന്നു സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത്. പത്തൊൻപതോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ 2016 സെപ്തംബര്‍ 28 അര്‍ധരാത്രി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ (surgical strike) നിരവധി പേർ കൊല്ലപ്പെട്ടു. സൂക്ഷമതയോടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യത്തിലെത്തി ജോലി പൂര്‍ത്തീകരിച്ച് പിന്‍വാങ്ങുന്നതിനാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് അഥവാ മിന്നലാക്രമണം എന്ന് പറയുന്നത്. ഇന്ത്യയ്ക്കെതിരേ ആയുധം മൂര്‍ച്ചകൂട്ടി ആക്രണത്തിന് സജ്ജരായി കാത്തിരുന്ന ഭീകര കേന്ദ്രങ്ങളാണ് കരസേനയുടെ പാരാട്രൂപ്പ് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്ത് കളഞ്ഞത്. എല്ലാ സൈനികരും സുരക്ഷിതരായി തിരികെയെത്തി. ആക്രമിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെയും അവിടെയുള്ള തീവ്രവാദികളുടെ എണ്ണവും മറ്റു വിവരങ്ങളും നല്ല ബോധ്യമുണ്ടായിരുന്നു. താവളങ്ങളിലെ തീവ്രവാദി കമാന്‍ഡര്‍മാരുടെ പേരുകള്‍ പോലും അറിയാമായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വലിയ വെല്ലുവിളിയെന്ന് കമാന്‍ഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഒരാളെ പോലും ഭീകരര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായിട്ടായിരുന്നു ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ഒരുങ്ങിയത്.
https://www.facebook.com/Malayalivartha