നിയമത്തിന് പുല്ലുവില; ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നിയമം ലംഘിച്ചത് 14 തവണ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിയുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഗതാഗത നിയമം കാറ്റിൽ പറത്തുന്നതായി റിപ്പോർട്ട്
മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിയുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഗതാഗത നിയമം കാറ്റിൽ പറത്തുന്നതായി റിപ്പോർട്ട്. സാധാരണക്കാര്‍ക്ക് വാഹന നിയമം ശക്തമാക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്.
മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
28 തവണ പിടിക്കപ്പെട്ടിട്ടും ഒരിക്കല്‍ പോലും പിഴ അടക്കാത്ത ധനമന്ത്രി തോമസ് ഐസകിന്‍റെ വാഹനമാണ് മന്ത്രിമാരിലെ നിയമലംഘകരില്‍ ഒന്നാമന്‍. ധനമന്ത്രി തോമസ് ഐസകിന്റെ വാഹനമായ KL 01 CB 8344 നിയമം ലംഘിച്ചത് 28 തവണയാണ്.
രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങളും ഒട്ടും മോശമല്ല. സര്‍ക്കാറിന്റെ ഭരണ ചുമതല ഒന്നുമില്ലാത്ത കൊടിയേരി ബാലകൃഷ്ണന്‍ നിയമം ലംഘിച്ച് 55 തവണ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനമായ KL 01 CB 7400 അമിത വേഗതയില്‍ നിയമം ലംഘിച്ചത് അഞ്ചുതവണയാണ്. എന്നാല്‍ ഒന്നിന് പോലും പിഴ അടച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മറ്റൊരു വാഹനമായ KL 01 CB 8355 9 തവണയാണ് ഇതേ നിയമ ലംഘനം നടത്തിയത്. രണ്ട് വാഹനങ്ങളും കൂടി 14 തവണയാണ് നിയമ ലംഘനം നടത്തിയത്. എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു വാഹനം നാല് തവണയും മറ്റൊരു വാഹനം ഏഴ് തവണയുമാണ് നിയമം ലംഘിച്ചത്. എന്നാല്‍ ഇതിനൊന്നും ഒരു രൂപാ പോലും ഇവരാരും പിഴ അടച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്. ഗതാഗത മന്ത്രി ശശീന്ദ്രനന്റെ വാഹനം നിയമം പാലിക്കാതെ ചീറി പാഞ്ഞത് മൂന്നു തവണ. എന്നാല്‍ രണ്ടു തവണയും മന്ത്രി പിഴ അടച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍ എന്നിവരും ട്രാഫിക് നിയമലംഘത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡ് വച്ചുപോകുന്ന ഭൂരിഭാഗം വാഹനങ്ങളും കോടതിവിധിക്ക് വിരുദ്ധമായി കര്‍ട്ടന്‍ ഉപയോഗിച്ച് ഗ്ലാസുകള്‍ മറച്ചിട്ടുണ്ട്.. നിയമം ലംഘിച്ച് കാറുകളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് വിഐപികളില്‍ ഭൂരിഭാഗവും.. അമിത വേഗത്തിന് കാമറയില്‍ കുടുങ്ങിയതല്ലാതെ, ഒരുതവണ പോലും മറ്റ് നിയമലംഘനങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ പൊലീസോ, മോട്ടോര്‍ വാഹന വകുപ്പോ പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടില്ല... നിയമലംഘനത്തിന്റെ പിഴവര്‍ധനയുടെ ഭാരം സാധാരണക്കാരുടെ ചുമലില്‍ മാത്രമെന്ന് ചുരുക്കം..
സെപ്റ്റംബർ ഒന്നിനാണ് ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. നിലവിൽ വന്ന അന്നുമുതൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ലഭിക്കുന്ന വലിയ പിഴകളും മറ്റ് പുതിയ പരിഷ്കാരങ്ങളും വാർത്തയായിരുന്നു. ഇവയിൽ ചില സംഭവങ്ങളിൽ വാഹനത്തിന്റെ വിലയേക്കാൾ വിലമതിക്കുന്ന പിഴകളാണ് ജനങ്ങൾക്ക് ലഭിച്ചിരുന്നത്. പുതിയ നിയമങ്ങൾ വന്നതോടെ ജനങ്ങൾ ശരിയായ രീതിയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രാഫിക് പോലീസും കൂടുതൽ ജാഗ്രത പുലർത്തുന്നുന്നുണ്ട് എന്നാൽ ഇത് സാധാരണക്കാരനുമാത്രം ബാധകമാകും വിധമാണെന്നാണ് ആക്ഷേപം.
ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് പതിന്മടങ്ങ് വർദ്ധിപ്പിച്ച പിഴ നിരക്കാണ് ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമത്തിലെ ഏറ്റവും വലിയ മാറ്റം.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്രം ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചതിനെത്തുടര്‍ന്ന് ഓണക്കാലത്ത് വാഹനപരിശോധനയും പിഴയും ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധന ആരംഭിച്ചു.
പരിശോധന പുനരാരംഭിച്ചെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക ഈടാക്കില്ല. കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടൊപ്പം ബോധവല്‍ക്കരണവും ശക്തമാക്കും. പിഴത്തുകയില്‍ കേന്ദ്രം മാറ്റം വരുത്തിയശേഷം വാഹന പരിശോധന ആരംഭിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാല്‍, വാഹനപരിശോധന അവസാനിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ കൂടി. ഇതാണ് വീണ്ടും പരിശോധനകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha