കണക്ക് പുറത്ത് വന്നപ്പോള്‍... ഏവരേയും ഞെട്ടിച്ച് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിനും സി.പി.ഐ.യ്ക്കും ഡി.എം.കെ. 25 കോടി രൂപ സ്റ്റാലിന്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്; കണക്കിലെ കളികള്‍ പുറത്ത് വരുമ്പോള്‍ ഒന്നും മിണ്ടാതെ ഇടതുമുന്നണി

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ചെന്നെയില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും സ്റ്റാലിന്റേയും രാഹുല്‍ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഫോട്ടോ വൈറലായിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന വേദിയാണ് ഇതിന് സാക്ഷ്യം വഹിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നശേഷം ആദ്യവും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുമാണ് പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. അന്ന് പിണറായി വിജയന്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിജെപി കൂപ്പ് കുത്തിയാല്‍ പിന്നെയുണ്ടാകുന്ന മൂന്നാം മുന്നണിയില്‍ പിണറായിക്ക് വലിയ സ്വാധീനം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം ജയിച്ചതോടെ എല്ലാവരും എല്ലാം മറന്നുപോയി.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സഖ്യകക്ഷികളായ സി.പി.എമ്മിനും സി.പി.ഐ.യ്ക്കും ഡി.എം.കെ. സംഭാവനയായി നല്‍കിയത് 25 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സി.പി.എമ്മിന് 10 കോടിയും സി.പി.ഐ.യ്ക്ക് 15 കോടിയുമാണ് നല്‍കിയത്. മറ്റൊരു സഖ്യകക്ഷിയായ കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷിക്കും 15 കോടി രൂപ നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡി.എം.കെ. കണക്ക് വ്യക്തമാക്കിയത്.
അതേസമയം തെരഞ്ഞെടുപ്പ് ചെലവിനായി ഡി.എം.കെ.യില്‍നിന്ന് സംഭാവന വാങ്ങുന്നത് പുതിയ കാര്യമല്ലെന്ന് സി.പി.എം., സി.പി.ഐ. നേതൃത്വങ്ങള്‍ പ്രതികരിച്ചു. ഓഗസ്റ്റ് 27നാണ് ഡി.എം.കെ. തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൊത്തം 79.26 കോടി രൂപ ചെലവായിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു. മൂന്നു പാര്‍ട്ടികള്‍ക്ക് സംഭാവനചെയ്ത പണം മാത്രം 40 കോടി രൂപവരും. പ്രചാരണത്തിലെ പ്രധാനിയായ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ വ്യക്തിപരമായ ചെലവുകള്‍ക്ക് 59 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇതില്‍ കൂടുതലും വിമാനയാത്രാക്കൂലിയാണ്. ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി 50 ലക്ഷം രൂപവീതവും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കായി 25 ലക്ഷം രൂപവീതവും ചെലവഴിച്ചിട്ടുണ്ടെന്നാണ് ഡി.എം.കെ.യുടെ സത്യവാങ്മൂലത്തിലുള്ളത്.
തമിഴ്‌നാട്ടില്‍നിന്ന് പിരിക്കുന്ന പണം തിരഞ്ഞെടുപ്പ് ചെലവിലേക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇടപാടുകള്‍ സുതാര്യമാണെന്നും ഡി.എം.കെ. ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ സംഭാവന സ്വീകരിക്കുന്നത് സാധാരണമാണെന്നും ഇതില്‍ തെറ്റില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരസനും പ്രതികരിച്ചു. എന്നാല്‍, സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡി.എം.കെ. നല്‍കിയ സംഭാവനയുടെ വിവരം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയിരിക്കുകയാണെന്നും അടുത്തഘട്ട സത്യവാങ്മൂലത്തില്‍ കണക്കുകള്‍ കാണിക്കുമെന്നും കെ. ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐ.യും രണ്ടു സീറ്റുകളിലാണ് മത്സരിച്ചത്. ഡി.എം.കെ. ചിഹ്നത്തിലാണ് കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി മത്സരിച്ചത്. മൂന്നു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും വിജയിച്ചു.
ഏതായാലും ഡിഎംകെ സഖ്യകക്ഷിയായ ഇടതുമുന്നണികള്‍ക്ക് സംഭാവന നല്‍കിയതില്‍ തമിഴ്‌നാട്ടില്‍ പുതുമയൊന്നുമില്ല. പക്ഷെ കേരളത്തിലാണ് ഇത് പുറത്ത് വന്നിരുന്നെങ്കില്‍ വലിയ രാഷ്ട്രീയ കോലാഹലമുണ്ടായേനെ. അതേസമയം വല്യേട്ടനായ സിപിഎമ്മിന് 10 കോടി മാത്രം നല്‍കിയപ്പോള്‍ സിപിഐയ്ക്ക് 15 കോടി എന്തിന് നല്‍കിയെന്ന ചോദ്യമാണ് സാധാരണ മലയാളിയില്‍ ഉയര്‍ന്ന് വരുന്നത്.
https://www.facebook.com/Malayalivartha






















