ഭായ് -ഭായ് പൊളിറ്റിക്സ് വേണ്ട ഭായ്, ലീഗിൽ ഇന്ന് കലാപകാലം; അയോദ്‌ധ്യയെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ മുസ്ലിം ലീഗ് നഖശിഖാന്തം എതിർത്തത് പാർട്ടി സംസ്ഥാന കമ്മിറ്റിയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്

അയോദ്‌ധ്യയെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ മുസ്ലിം ലീഗ് നഖശിഖാന്തം എതിർത്തത് പാർട്ടി സംസ്ഥാന കമ്മിറ്റിയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്. ആദ്യം വിധിക്കെതിരെ പരസ്യ പ്രസ്താവന വേണ്ടെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാൽ വിധിയെ തള്ളിപറയണം എന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. അതോടെ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ യുള്ള നേതാക്കൾ പ്രതിസന്ധിയിലായി.
ഇതോടെ സംസ്ഥാനത്ത് നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ എതിർ ശബ്ദങ്ങൾ ഉയരുമെന്ന് ഏതാണ്ട് ഉറപ്പായി. വിധി പുറത്തുവന്ന ദിവസം പരമോന്നത കോടതി ഉത്തരവിനെതിരെ പ്രതികരിക്കാതിരുന്ന മുസ്ലീം സംഘടനകൾ 24 മണിക്കൂറിന് ശേഷമാണ് തങ്ങളുടെ നിലപാട് അറിയിച്ചത്. അതായത് രാജ്യം ശാന്തമാകണമെന്ന് അവർ ആഗ്രഹിച്ചു എന്നർത്ഥം.
വിധി എന്തായാലും അംഗീകരിക്കാൻ ഇന്ത്യ വിധിക്ക് മുമ്പേ തയ്യാറായിരുന്നു. ഒരു ചെറിയ കിള്ളലിന് പോലും മാരക സ്ഫോടന ശേഷിയുള്ള ബോംബായി മാറാൻ കഴിയുമെന്ന യാഥാർത്ഥ്യം രാജ്യം തിരിച്ചറിഞ്ഞിരുന്നു. ജമാ അത്തെ ഇസ്ലാമിയെ പോലുള്ള ചില സംഘടനകൾ തങ്ങളുടെ നിരാശ ആദ്യം തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് വിയോജിപ്പുണ്ടാകുമെന്ന് വ്യക്തമായിരുന്നു.
സുപ്രീം കോടതി ഉത്തരവിനോട് വിയോജിക്കുന്നവരാണ് ഇസ്ലാം മതത്തിൽ കൂടുതൽ.അവർ വർത്തമാനകാല സാഹചര്യത്തിൽ ശബ്ദിക്കുന്നില്ല എന്ന് മാത്രമേയുള്ളു. പള്ളി പൊളിച്ചത് തെറ്റാണെന്ന കോടതിയുടെ പരാമർശത്തോട് ഇസ്ലാംമത വിഭാഗത്തിന് യോജിപ്പില്ലെന്ന ചിത്രമാണ് ലീഗിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നത്. രാജ്യത്തെ മുസ്ലീങ്ങൾ തങ്ങളുടെ വികാരങ്ങൾ അടക്കി പിടിച്ചാണ് കഴിയുന്നതെന്ന് ലീഗ് നേതാക്കൾ വിശ്വസിക്കുന്നു . പലർക്കും യു എ പി എയെ ഭയമാണ്. എതിർഅഭിപ്രായം പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും അകത്താകാൻ സാധ്യതയുടെന്നും അവർ കരുതുന്നു.
ലീഗ് നേതൃത്വം കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തകരിൽ നിന്ന് അകന്നാണ് കഴിയുന്നത്. ലീഗ് നേതാക്കളുടെ മത നിരപേക്ഷ നിലപാട് പ്രവർത്തകർക്ക് തീരെ ദഹിക്കുന്നില്ല. ലീഗിന്റെ പ്രവർത്തകരിൽ ഒരു നല്ല വിഭാഗം മറ്റ് ഇസ്ലാമിക പാർട്ടികൾ അന്വേഷിച്ച് യാത്ര തുടങ്ങി കഴിഞ്ഞു. മലപ്പുറം ജില്ല ലീഗിന്റെ ഉരുക്കു കോട്ടയാണ്. അവിടെ ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും എൻ ഡി എഫും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വളരുന്നത്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടു വീഴ്ച രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രവർത്തകർ കരുതുന്നു. നരേന്ദ്ര മോദിയുമായി ലീഗിന്റെ ഉന്നത നേതാക്കൾക്ക് അടുത്ത ബന്ധം ഉണ്ടെന്നു വരെ ആരോപണം ഉയർന്നിരുന്നു. പാർലെമെന്റിൽ നടന്ന നിർണായക ചർച്ചകളിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതിനെതീരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
മുനീറും മുഹമ്മദ് ബഷീറും ഉൾപ്പെടെയുള്ള നേതാക്കൾ തൽസമയം കൃത്യമായ പ്രതികരണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മോദിക്കെതിരെ കർശന നിലപാട് എടുക്കാൻ കഴിയാത്ത നേതാക്കൾ ആവശ്യമില്ലെന്നും അവർ കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാണക്കാട് തങ്ങൾ മുനീറും ഇ ടിയും പറയുന്നതിനാണ് കാതോർക്കുന്നത്. ഇവർക്ക് ലീഗിൽ ബാഹ്യ താൽപര്യങ്ങൾ ഇല്ലെന്ന് തങ്ങൾ കരുതുന്നു. തിങ്കളാഴ്ച നടന്ന നേതൃയോഗത്തിൽ ലീഗിലെ രണ്ടാം തിര നേതാക്കളുടെ നിലപാടുകൾക്കാണ് കൈയടി കിട്ടിയത്. ഇനിയും അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് തുടർന്നാൽ ലീഗ് ചരിത്രത്തിൽ നിന്ന് ഇല്ലാതാകുമെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ലീഗിന്റെ ചുവടുപിടിച്ച് കൂടുതൽ പ്രതികരണങ്ങൾ പുറത്തു വരും.
സുന്നി വഖഫ് ബോർഡ് പോലും ഇത്ര കൃത്യമായി പ്രതികരിച്ചിട്ടില്ല. ലീഗിന്റെ പ്രതികരണം ബിജെപിയെ പോലുള്ള പാർട്ടികളെ ഞെട്ടിച്ചു. കോൺഗ്രസും സി പി എമ്മും ലീഗിന്റെ നീക്കങ്ങൾക്ക് കാതോർക്കുകയാണ്.
https://www.facebook.com/Malayalivartha
























