വനിതാപോലീസ് മലകയറില്ല ; വൃശ്ചികമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം; ഭക്തർക്ക് ആശ്വസിക്കാം

ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം കഴിഞ്ഞ മണ്ഡലകാലത്തിൽ കേരളം സാക്ഷ്യം വഹിച്ചത് നിരവധി സംഭവ വികാസങ്ങൾക്കാണ്. വൃശ്ചികമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ പൊലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനം.
പൊലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമര്‍ശം. എങ്കിലും കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാൻ ബിയും ചേര്‍ത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡിഐജിയും എസ്പിയുമായി അതു ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഇല്ല.
സന്നിധാനത്ത് ഡിഐജിയും പമ്പയിലും നിലയ്ക്കലിലും എസ്പിമാരും നേതൃത്വം നല്‍കും. എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിനും ഐജിമാരായ എം. ആര്‍. അജിത്കുമാറിനും ബല്‍റാം കുമാര്‍ ഉപാധ്യായക്കുമാണ് മേല്‍നോട്ടച്ചുമതല. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നില്‍ക്കും. പക്ഷെ പ്രതിേഷധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും.
ശബരിമലയിൽ തീവ്രവാദഭീഷണിയുണ്ടെന്ന മുന്നറിപ്പ് ലഭിച്ച സാഹചര്യത്തിൽ അതിനെ നേരിടാന്‍ ആര്‍മിയുടെ സഹായത്തോടെ വ്യോമനിരീക്ഷണവും നടപ്പാക്കും. ദേശീയ, സംസ്ഥാന തലത്തിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീവ്രവാദികള്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് നിർദ്ദശം. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു തീവ്രവാദികൾ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിചുവരുകയാണ്. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവികൾ തീരദേശത്തു ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. നാലു ഘട്ടങ്ങളിലായുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദർവേഷ് സാഹേബ് ഐപിഎസിനാണ്.
ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡു വഴി സന്നിധാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങൾ പരിശോധിക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാൻറ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയിൽ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓർഡിനേറ്റർ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫിസർ. എമർജൻസി ലാൻഡിങിനായി നിലയ്ക്കൽ ഹെലിപ്പാട് ഉപയോഗിക്കും.
അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനു കൂടുതൽ തുറന്ന സ്ഥലങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലപൂജയ്ക്കായി 16–ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 11നാണ് ചന്ദനക്കുടം ആഘോഷം. 12ന് പേട്ടതുള്ളൽ. 15ന് മകരവിളക്ക് കഴിഞ്ഞശേഷം 20 ന് നട അടയ്ക്കും.
https://www.facebook.com/Malayalivartha
























