വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശബരിമലയിലെ സ്ത്രീപ്രവേശം ചരിത്രവിധിയിലേക്കെത്താന്‍ വേണ്ടിവന്നത് വർഷങ്ങളുടെ നിയമ പോരാട്ടം; ചരിത്ര പ്രധാനമായ വിധിയുടെ നാള്‍വഴി ഇങ്ങനെ...
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശബരിമലയിലെ സ്ത്രീപ്രവേശം ചരിത്രവിധിയിലേക്കെത്താന്‍ നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടമായിരുന്നു വേണ്ടിവന്നത്. 1991 മുതൽ തുടരുന്ന നിയമപോരാട്ടമാണ് ശബരിമല കേസ്. 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് ശേഷം വലിയ വാദങ്ങളും സംഘര്‍ഷങ്ങളുമാണ് ശബരിമലയെ ചൊല്ലി ഉണ്ടായത്. ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു.
ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ. പരിപൂര്‍ണൻ, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഹര്‍ജി നൽകിയതാകട്ടെ യംങ് ലോയേഴ്സ് അസോസിയേഷനും. ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രൻ എന്നിവരായിരുന്നു ആദ്യം ഈ കേസ് പരിഗണിച്ചത്. വര്‍ഷങ്ങൾക്ക് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവുണ്ടാകുന്നത്. 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലേക്ക് എത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എം കാൻവീൽക്കര്‍ എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിൽ.
ഒടുവിൽ എട്ട് ദിവസത്തെ വാദം കേൾക്കലിനൊടുവിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ആർത്തവത്തിൻറെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ സര്‍ക്കാന്‍ രംഗത്തെത്തിയതോടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയിലും പരിസരത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി.
വിശ്വാസ സംരക്ഷണമെന്ന പേരിൽ പ്രതിഷേധകർ നിലയ്ക്കലും പമ്പയിലും തമ്പടിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധക്കൂട്ടം ആക്രമിച്ചു. മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടു.ദർശനം നടത്താൻ എത്തിയ 50 വയസ് തികഞ്ഞ സ്ത്രീയെ പോലും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതോടെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിൽ കൂടുതൽ പോലീസിനെ സർക്കാർ ശബരിമലയിൽ വിന്യസിച്ചു.
പ്രക്ഷോഭത്തിന്‍റെ ഭാഗമായി 9000 ക്രിമിനല്‍ കേസുകളിലായി 27000 പേരാണ് കേരളത്തില്‍ അറസ്റ്റിലായത്.പ്രതിഷേധങ്ങള്‍ക്കിടെ 2019 ന് ജനവരി 2 ന് ബിന്ദു തങ്കം, കനഗ ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി. എന്നാല്‍ ഇതിന് പിന്നാലെ വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികൾ സുപ്രീംകോടതിയിലെത്തി. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേൾക്കലിന് ശേഷം കേസ് വിധി പറയാൻ മാറ്റിവെച്ചു. ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് ഇപ്പോള്‍ ഈ പുനഃപരിശോധന ഹര്‍ജികളിൽ വിധി വരുന്നത്.
https://www.facebook.com/Malayalivartha