കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത
കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം; അവരുടെ മനസ്സിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്': എന്ന് ശിശുദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞതു പത്രങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ആ വാർത്തയിലെ മഷി ഉണങ്ങും മുൻപ് കോഴിക്കോട് അത്തോളി വേളൂരില്‍ പതിമൂന്നുകാരിയോട് ബാങ്ക് ഉദ്യോഗസ്ഥർ ചെയ്തത് തികച്ചും വേദന ഉണ്ടാക്കുന്ന സംഭവം...
കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത തുടരുന്നു. പതിമൂന്നുകാരിയുടെ പേരിലുള്ള പന്ത്രണ്ട് സെന്‍റ് ഭൂമിയും വീടും ജപ്തി ചെയ്യാന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ നിന്ന് സര്‍ഫേസി നിയമപ്രകാരമാണ് നോട്ടീസ് വന്നിരിക്കുന്നത്.
2015 മെയ് ഒന്നിനാണ് ഊരാളിക്കണ്ടി രാമകൃഷ്ണനും ഭാര്യ ജിഷയും കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ ഏകമകൾക്കാണ് ഇപ്പോള്‍ ബാങ്കിന്റെ ജപ്തിഭീഷണി എന്ന ദുരന്തം കൂടി വന്നു ചേർന്നിരിക്കുന്നത് . രാമകൃഷ്ണന്‍ ബാങ്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറെ തുക അടച്ചുവീട്ടി എങ്കിലും ഇപ്പോഴും കുടിശ്ശികയുള്ള പലിശയടക്കം രണ്ടേമുക്കാല്‍ ലക്ഷം രൂപ ആയിട്ടുണ്ട്.. ഈ തുക തിരിച്ചു പിടിക്കാനാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു രാമകൃഷ്ണന്. കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്‍ വീട് നിർമാണത്തിനാണ് ഭാര്യയുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തത്. വീട് നിർമാണം പൂര്‍ത്തിയായെങ്കിലും കടം അടച്ചു തീർക്കാൻ ഇവർക്ക് കഴിഞ്ഞില്ല.. കടം അടച്ചുതീർക്കാൻ കഴിയാതായതോടെ ഇരുവരും ആത്മഹത്യ ചെയ്തു.
രാമകൃഷ്ണന്‍റെ വൃദ്ധരായ മാതാപിതാക്കളാണ് പതിമൂന്നു വയസ്സായ ആ കുട്ടിയുടെ ഏക ആശ്രയം..രാമകൃഷ്ണന്‍റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനായ 2400 രൂപ കൊണ്ടാണ് കുട്ടിയടക്കമുള്ള മൂന്നംഗകുടുംബം ഇപ്പോള്‍ കഴിയുന്നത്. ചെറിയതോതില്‍ നാട്ടുകാരുടെ സഹായവുമുണ്ട്.
പണയം വെയ്ക്കാന്‍ സ്വർണം നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും ഇത് തിരിച്ചു ചോദിച്ച് വരുന്നുണ്ട്. രാമകൃഷ്ണന്‍റെ പിതാവ് കുഞ്ഞിരാമന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാല് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയിരുന്നു. ബാങ്ക് വായ്പയില്‍ രണ്ടേമുക്കാല്‍ ലക്ഷവും നാല് ലക്ഷത്തിലധികം വേറെയും കടമുണ്ട്. കടക്കെണി മൂലം കുട്ടിയുടെ പഠനവും നടക്കുന്നില്ല
അത്തോളി ഗവണ്‍മെന്‍റ് വിഎച്ച്എസില്‍ വിദ്യാര്‍ഥിയായ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ സ്ഥലം വിറ്റുപോലും കടം വീട്ടാനാകില്ല. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ എസ്ബിഐയില്‍ നിന്നെടുക്കണമെങ്കിലും പതിനെട്ട് വയസ് പൂര്‍ത്തിയാകണം.
രാമകൃഷ്ണനും ജിഷയും മരിച്ചതോടെ ഏറെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനിടെയാണ് കുടുംബത്തിന് ഇടിത്തീയായി ഇപ്പോൾ ജപ്തി നോട്ടീസ് എത്തിയിരിക്കുന്നത്. ദൈനംദിന ചെലവിന് പോലും ആവശ്യമായ പണമില്ലാതെ വിഷമിക്കുമ്പോള്‍ എങ്ങനെ ബാങ്ക് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്.
കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം. അവരുടെ മനസിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികൾക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാപിതാക്കളും വീട്ടുകാരും ബന്ധുക്കളും അധ്യാപകരും നാട്ടുകാരും അത് ശ്രദ്ധിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമായ നിരവധി കാര്യങ്ങൾ കേൾക്കുന്നു. അവർക്ക് ദോഷകരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണം എന്നെല്ലാം ഇന്നലെ ശിശുദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് നിന്ന് ഇത്തരം ഒരു വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
https://www.facebook.com/Malayalivartha