കയ്യടിച്ച് വിശ്വാസികളും... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കാലം ജയിലില്‍ കിടന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന് ഭാഗ്യം തെളിയുന്നു; ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പാക്കി സുരേന്ദ്രന്‍; അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി സംസ്ഥാനഘടകത്തില്‍ തര്‍ക്കം മൂക്കവേ സുരേന്ദ്രന്‍ മതിയെന്നുറപ്പിച്ച് കേന്ദ്രം
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ആളാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഭക്തരോടൊപ്പം നിന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ശബരിമല പ്രക്ഷോഭത്തിന് ഏറ്റവുമധികം പ്രശസ്തി നേടിക്കൊടുത്തതും ഈ സംഭവമാണ്. എന്നാല്‍ പിന്നീട് സുരേന്ദ്രനെ നിരവധി കേസുകളില്‍ കുടുക്കി. ഇതോടെ സുരേന്ദ്രന് പല കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ആഴ്ചകളോളം എടുത്തു. 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. ശബരിമലയില്‍ പോകാനാകാതെ ഇരുമുടികെട്ടുമായി ജയിലുകള്‍ തോറും കയറിയിറങ്ങിയ സുരേന്ദ്രന്‍ ഭക്തരുടെ വികാരമായി മാറി. വീണ്ടും ഒരു മണ്ഡലമാസം പിറന്നപ്പോള്‍ സംസ്ഥാന അധ്യക്ഷനില്ലാതെ ബിജെപി അലയുകയാണ്. കുമ്മനം ഉള്‍പ്പെടെ പല പേരുകളും ഉയര്‍ന്നു വന്നെങ്കിലും അവസാനം ശബരിമലയുടെ പേരില്‍ ത്യാഗം അനുഭവിച്ച സുരേന്ദ്രനാണ് ഭാഗ്യം വന്നെത്തുന്നത്. പല ചരടുവലികള്‍ നടക്കുമ്പോഴും സുരേന്ദ്രന്‍ തന്നെ അധ്യക്ഷനാക്കിയാല്‍ മതിയെന്നാണ് അമിത്ഷായുടെ തീരുമാനം.
ബി.ജെ.പി. കേരളാ ഘടകം പ്രസിഡന്റിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുന്നതാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏറെക്കുറേ ധാരണയായതായാണ് സൂചന. ഈ മാസം രണ്ടാം വാരത്തോടെ ദേശീയ പ്രസിഡന്റായി ജെ.പി. നഡ്ഡ സ്ഥാനമേല്‍ക്കും. അതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. വര്‍ക്കിങ് പ്രസിഡന്റായ നഡ്ഡയ്ക്കാണു സാധ്യത. എന്നാല്‍, അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൗനംപാലിക്കുകയാണ്. ദേശീയ പ്രസിഡന്റ് സ്ഥാനമേറ്റശേഷം കേരളത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാണ് തീരുമാനം.
സംസ്ഥാനത്തുനിന്ന് ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടേയും ദേശീയ നേതാവ് ആര്‍. ബാലശങ്കര്‍, മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുടേയും പേരുകള്‍ കേട്ടിരുന്നെങ്കിലും കെ. സുരേന്ദ്രനു കടിഞ്ഞാണ്‍ നല്‍കാനാണ് ധാരണയായതെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മഞ്ചേശ്വരം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം ഉയര്‍ത്തി സംസ്ഥാനത്തു ബി.ജെ.പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താനാണെന്നു തെളിയിച്ചതാണ് സുരേന്ദ്രനു തുണയായത്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയുമുണ്ട്. കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ പേരുകളാണ് മുരളീധരപക്ഷം മുന്നോട്ടുവച്ചിരുന്നത്.
സംസ്ഥാനത്തെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ച സമയത്തു പരിഹാരമെന്നോണം ഉയര്‍ന്നുവന്ന പേരാണ് ബാലശങ്കറിന്റേത്. ബി.ജെ.പി. ഇന്റലെക്ച്വല്‍ സെല്‍ തലവനായി ദേശീയനേതൃത്വത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തനിക്കു സംസ്ഥാനതലത്തിലേക്കു നീങ്ങാന്‍ താല്‍പ്പര്യമില്ലെന്നു ബാലശങ്കര്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ച അരവിന്ദ് മേനോന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാനത്തുനിന്നു തന്നെ ജനപ്രീതിയുള്ള ആളെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു തവണ സ്ഥാനം അലങ്കരിച്ചവരെ വീണ്ടും പരീക്ഷിക്കാന്‍ ദേശീയ നേതൃത്വത്തിനു താല്‍പ്പര്യമില്ല. അതിനാല്‍ കുമ്മനം രാജശേഖരന് അവസരം ലഭിക്കില്ലെന്നും ഉറപ്പായി. എന്തായാലും യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നത് ആവേശത്തോടെയാണ് ഭക്തരും നോക്കിക്കാണുന്നത്.
"
https://www.facebook.com/Malayalivartha