നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി
നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. കേസില്‍ നാലു പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍ മൂന്നുപേര്‍ നല്‍കിയ പുനഃപരിശോധന ഹരജി 2018 ജുലൈ ഒമ്പതിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇവരോടൊപ്പം അക്ഷയ് കുമാര്‍ ഹരജി നല്‍കിയിരുന്നില്ല. 2012 ഡിസംബര്‍ ഡിസംബര്‍ 16ന് അര്‍ധരാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരിയെ ഡല്‍ഹിയിലെ ഓടിക്കൊണ്ടിരുന്ന ബസില്‍ ബലാത്സംഗം ചെയ്തശേഷം പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മുകേഷ് (30), പവന്‍ ഗുപ്ത (23), വിനയ് ശര്‍മ (24) എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട മറ്റുള്ളവര്‍.
ഡല്‍ഹി ഹൈകോടതി വിധിച്ച വധശിക്ഷ 2017ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയെ മൂന്നുവര്‍ഷം സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനായിരുന്നു ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ്. മൂന്നു വര്‍ഷം പൂര്‍ത്തിയായതിനുശേഷം ഇയാളെ വിട്ടയച്ചു. അതിനിടെ, നിര്‍ഭയ പ്രതികളില്‍ ഒരാളെ ഡല്‍ഹിയിലെ മണ്ടോളി ജയിലില്‍നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റി.
പവന്‍ കുമാര്‍ ഗുപ്തയെയാണ് തിഹാറിലെ നമ്പര്‍ 2 ജയിലില്‍ അടച്ചത്. കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് എന്നിവര്‍ നേരത്തേ ഇതേ ജയിലിലായിരുന്നു. വിനയ് ശര്‍മ എന്ന പ്രതി തിഹാറിലെ നമ്പര്‍ 4 ജയിലിലാണ്. നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിയെ തിഹാറിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha