രാത്രിയും പകലും മുന്തിയ വാഹനങ്ങളിൽ വന്നിറങ്ങും, ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പോലീസ് വലയിൽ, യുവതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു; ഇടപാടിനെത്തിയ മാലിക്കാരനും പിടിയിൽ; പിന്നിൽ വമ്പന്മാർ... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....
ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പൊലീസ് പിടിയിലായി. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശി ഫുലു(60), തിരുവനന്തപുരം സ്വദേശിനിയായ 40കാരിയും കൊച്ചി മരട് സ്വദേശിനിയായ 30കാരിയും പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. കുടപ്പനക്കുന്ന് എ.കെ.ജി നഗറിലേക്ക് പോകുന്നവഴിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് രമേശ്കുമാറാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രിയും പകലും നിരന്തരം മുന്തിയ ഇനം വാഹനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ദിവസങ്ങളായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു.
പൊലീസിനെ കണ്ട് പന്തികേട് മണത്ത രമേശ് കുമാർ മതിൽചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച 40കാരിയെ വനിതാ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.രമേശ് കുമാറിനൊപ്പം നടത്തിപ്പിൽ ഇവരും പങ്കാളിയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. മാലി സ്വദേശി ഫുലുവിനെയും മരട് സ്വദേശിനിയെയും റൂമിനുള്ളിൽ നിന്നാണ് പിടിച്ചത്. ഓൺലൈൻ വഴിയാണ് താൻ ഇടപാടിനെത്തിയതെന്ന് മാലിക്കാരൻ പൊലീസിനോട് പറഞ്ഞു. താമസത്തിനെന്ന പേരിൽ രമേശ്കുമാറാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ വെളിപ്പെടുത്തി. രമേശ്കുമാറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസ് സഹായത്തോടെ സൈറ്റിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇതിന് മുൻപും പട്ടത്ത് പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒമ്പതു പേര്‍ പിടിയിലായിരുന്നു. ആറു സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയുമാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തിലാണ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. കുടുംബമായി ജീവിക്കുന്നു എന്ന പേരില്‍ നഗരങ്ങളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകള്‍. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന്‍ നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കാറില്‍ എത്തിച്ചിരുന്നത്.
തിരുവനന്തപുരം കൂട്ടാന്‍വിളയില്‍ വാടക വീടുകേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തി വന്ന ഏഴു പേര്‍ പിടിയിലായതും ആരും മറന്നിട്ടുണ്ടാവില്ല.. മൂന്നു സ്ത്രീകളും നാലു പുരുഷന്മാരുമാണു അന്ന് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെയാണു പൊലീസ് റെയ്ഡ് നടത്തിയത്. ഒരു മാസം മുന്‍പാണു സംഘം വീടു വാടകയ്ക്ക് എടുത്തതെന്നു പൊലീസ് പറഞ്ഞു. അതേസമയം തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha