രമേശിനെയും കൂട്ടരെയും ശശിയാക്കി പിണറായിക്ക് കൈ കൊടുത്ത് രാഹുൽ; യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു
യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരളസഭ എന്ന് വിശേഷിപ്പിച്ചു കൊണ്ടുളള രാഹുലിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുലിന്റെ കത്തില്‍ പറയുന്നു. പല രാജ്യങ്ങളിലും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ മലയാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് എം.എല്‍.എമാരും നേരത്തേ രാജിവെച്ചിരുന്നു.
ലോക കേരള സഭ ധൂര്‍ത്ത് ആണെന്നത് ഉള്‍പ്പെടെയുളള ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍കുന്നത്. പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നതല്ലാതെ അവയൊന്നും നടപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭ പ്രവാസികളുടെ പേരിലുള്ള പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നാം ലോക കേരള സഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണം പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് 16.5 കോടി രൂപ ചെലവാക്കി പുനര്‍നിര്‍മിച്ചതുമാണ് ആകെ നടന്ന കാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. ഇന്നും നാളെയുമായുള്ള സമ്മേളനങ്ങളിലും യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളികള്‍ വിവിധ രാജ്യങ്ങളുടെ വികസനത്തിന് വഹിക്കുന്ന പങ്ക് വ്യക്തമാക്കി കൊണ്ടുളള രാഹുലിന്റെ കത്ത് പുറത്തുവന്നത്.
കേരള സഭ സംഘടിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ധനമന്ത്രിയും ധനവകുപ്പും എതിർത്തെങ്കിലും മുഖ്യമന്ത്രി വകവച്ചില്ല. പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേരളത്തിൽ ക്രിസ്തുമസും പുതുവത്സരവും സർക്കാർ ചെലവിൽ നടത്തി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സംസ്ഥാനം കരകയറാനാവാത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോക കേരള സഭ വേണമോ എന്ന ധനമന്ത്രിയുടെ ചോദ്യം അർഹിക്കുന്ന അവജ്ഞയോടെയാണ് സർക്കാർ തള്ളികളഞ്ഞത്.
ലോക കേരള സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മേളനത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവു വരെ മുന്നേറാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.
ലോക കേരള സഭ സ്ഥിരം വേദിയാക്കും. നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും.അതേപടിയോ ഭേദഗതികളോടെയോ പാസാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരത്വ ഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവര്‍ണര്‍ വിവാദ വിഷയങ്ങള്‍ പരമാര്‍ശിച്ചില്ല.
https://www.facebook.com/Malayalivartha