നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ നോർക്കയ്‌ക്ക് മുഖ്യമന്ത്രി നിർദേശം നൽകി
നേപ്പാളിൽ ദമൻ ഹോട്ടൽ മുറിയിൽ എട്ട് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നോർക്ക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
"നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നോർക്ക അധികൃതർക്ക് നിർദ്ദേശം നൽകി.
ഇതേ തുടർന്ന് നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി "
ഇന്ന് രാവിലെയാണ് എട്ട് മലയാളി വിനോദ സഞ്ചാരികളെ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമീക നിഗമനം. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
15 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് എല്ലാവരും റിസോർട്ടിൽ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടൽ മാനേജറുടെ മൊഴി.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിൽ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാർബൺ മോണോക്‌സൈഡ്. ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ലാത്തതിനാൽ വാതകം അന്തരീക്ഷത്തിൽ പടർന്നാലും തിരിച്ചറിയാൻ കഴിയില്ല. ഇത് മൂലം കാർബൺ മോണോക്‌സൈഡ് അത്യന്തം അപകടകാരിയായി മാറുന്നു.
ശ്വസിക്കുമ്പോൾ ഓക്സിജനിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന കാർബൺ മോണോക്‌സൈഡ് രക്തത്തിൽ കലരുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ ചുവന്ന രക്താണുക്കൾ (റെഡ് ബ്ളഡ് സെൽസ്) ശരീരത്തിലെത്തുന്ന കാർബൺ മോണോക്‌സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക. ഓക്സിജൻ ആഗിരണം ചെയ്യുന്നതിനേക്കാൾ വേഗത്തിൽ കാർബൺ മോണോക്‌സൈഡ് ചുവന്ന രക്താണുക്കളിൽ കലരുന്നതാണ് മരണകാരണമായ മാറുന്നത്
ഇതുമൂലം ശരീരത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാൾ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു. അടച്ചിട്ട മുറികൾക്കുള്ളിലോ വാഹനങ്ങൾക്ക് അകത്തോ ഇത്തരത്തിൽ കാർബൺ മോണോക്‌സൈഡ് ലീക്കാവുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണ്. ഉറക്കത്തിനിടയിൽ നിരവധി പേരുടെ മരണത്തിനു കാർബൺ മോണോക്‌സൈഡ് കാരണമാകാറുണ്ട് കുറഞ്ഞ അളവിൽ കാർബൺ മോണോക്‌സൈഡ് ഉള്ളിലെത്തുന്നയാളിനെ വളരെ വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിച്ചാൽ രക്ഷപ്പെടുത്താനാകും
https://www.facebook.com/Malayalivartha