രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അറിയാം. ഏലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേര് മാറ്റുന്നതില്‍ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു എന്നായിരുന്നു തുഷാറിന്റെ പ്രതികരണം. എസ്‌എന്‍ഡിപിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തുവന്നത്. അവിടെ വന്‍ സാമ്ബത്തിക ക്രമക്കേടാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പറയുന്നത്. മരിച്ചവരുടെ അച്ഛന്‍മാര്‍ പോലും ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ വീട്ടില്‍ സ്പിരിറ്റ് ലോറിക്ക് തീപീടിച്ചപ്പോള്‍ മരിച്ചത് അഞ്ച് പേരാണ്. ഇയാളാണ് യഥാര്‍ത്ഥ കൊലപാതകിയെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു തുഷാറിന്റെ രൂക്ഷമായ പ്രതികരണം.
എസ്. എൻ. സ്ഥാപനങ്ങളിലെ നിയമനത്തിന് വെള്ളാപ്പള്ളി കോഴ വാങ്ങിയതിനെതിരെ അന്വേഷണം വേണമെന്നാണ് സെൻകുമാറിന്റെ ആവശ്യം. കോളേജ് പ്രവേശനത്തിന് വേണ്ടി കുട്ടികളിൽ നിന്നും ലക്ഷങ്ങൾ പിരിക്കുന്നുവെന്നും സെൻകുമാർ ആരോപിച്ചു. 1600 കോടി വെള്ളാപ്പള്ളി കട്ടുമുടിച്ചു എന്നാണ് ആരോപണം. അധ്യാപക നിയമനത്തിന് കോഴ നൽകിയവർ നിയമത്തിന് മുന്നിലെത്തണമെന്നാണ് സെൻകുമാർ ആവശ്യപ്പെട്ടത്. അത് കോഴയായി കണക്കാക്കില്ലെന്നും കേസിൽ സാക്ഷിയാക്കാമെന്നും സെൻകുമാർ പറഞ്ഞു.
സുഭാഷ് വാസുവിനെ ബി ഡി ജെ എസിൽ നിന്ന് ഇറക്കി കൊണ്ടുവന്നത് സെൻകുമാറാണ്. തുഷാർ വെള്ളാപ്പള്ളി ഡെൽഹിയിൽ എത്തി ബിജെപിക്കെതിരെ സംസാരിച്ചതിനെ തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. ബിജെപി നേതാക്കളോട് വിഷയത്തിൽ ഇടപെടേണ്ടെന്ന് കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഈഴവ സമുദായവുമായി ഒരു തരത്തിലും ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു.
വെള്ളാപ്പള്ളിയെ വിരട്ടി ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. മുമ്പും കേന്ദ്ര സർക്കാർ ഇത് ചെയ്തിട്ടുണ്ട്. അന്ന് വെള്ളാപള്ളിയെയും കമ്പനിയെയും കേന്ദ്ര സർക്കാർ കേസിൽ പെടുത്തി. അങ്ങനെയാണ് എൻ ഡി എയിൽ ചേർന്ന് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. എന്നാൽ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ വെള്ളാപ്പള്ളി കളം മാറി. പിണറായിയെ ജയിപ്പിക്കാൻ വെള്ളാപ്പള്ളി കാര്യമായ സംഭാവന നൽകിയിരുന്നു. പിണറായി വെള്ളാപ്പള്ളിയെ നേരിട്ട് കണ്ടു. ആലപ്പുഴയിൽ ലോക്സഭാ തെരഞ്ഞടുപ്പിൽ ആരിഫ് ജയിച്ചതിന് പിന്നിലും വെള്ളാപ്പള്ളി ആണെന്ന് ബിജെ പി കരുതുന്നു.
കേരളത്തിൽ നടേശൻ മുതലാളിയെ ഒപ്പം നിർത്തി കൊണ്ടു പോയിട്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്ന് ബിജെപി മനസിലാക്കിയതിന്റെ ഫലമാണ് സുഭാഷ് വാസുവിന്റെ ഉടക്കും സെൻകുമാറിന്റെ പത്ര സമ്മേളനവും. പിണറായി വെള്ളാപ്പള്ളിയെ വീഴ്ത്തിയ വഴിയേ തന്നെയാണ് അമിത ഷായും നീങ്ങുന്നത്. ചുരുക്കത്തിൽ സമ്മർദ്ദത്തിലായിരിക്കുന്നത് നടേശനും മകനും തന്നെയാണ്.
കേരളത്തിൽ ഇവർക്ക് ഭയത്തിന്റെ കാര്യമില്ല. കാരണം സംസ്ഥാനസർക്കാർ അവരുടെ പോക്കറ്റിലാണ്. എന്നാൽ ആദായ നികുതി ഭീകരൻമാർ എത്തിയാൽ എന്തു ചെയ്യുമെന്ന രൂപം വെള്ളാപ്പള്ളിക്കും കമ്പനിക്കുമില്ല.
https://www.facebook.com/Malayalivartha