ഭീതി വിതച്ച് കൊറോണ വൈറസ്; സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍; ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇവരുള്ളത്. ഇവരെ കൂടാതെ മുംബൈയില്‍ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരുമാണ് രാജ്യത്ത് നിരീക്ഷണത്തിലുണ്ട്.
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പുറമേ 73 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. വിദേശത്ത് നിന്നുവന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 1000ലേറെ പേര്‍ക്കാണ് രോഗം പിടിപെട്ടത്. മരണസംഖ്യ 41 ആയി ഉയര്‍ന്നു. 230 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഫ്രാന്‍സിലും ആസ്ട്രേലിയയിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പ്രദേശത്തെ മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്‍റെ ദിശ ഹെല്‍പ് ലൈന്‍ നമ്ബറായ 0471 255 2056 ലേക്ക് വിളിക്കാം.
മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് പേര്‍ക്കും ഹൈദരാബാദിലും ബെംഗളൂരുവിലും ചികിത്സയിലുളളവര്‍ക്കും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് 80 പേരിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവരില്‍ 73 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ബാക്കി 7 പേരാണ് നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സയിലുളളത്. ഇവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതുവരെയും രാജ്യത്ത് എവിടെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സൗദിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 30 മലയാളി നഴ്‌സുമാരില്‍ 20 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കി പത്ത് പേരുടെ പരിശോധനാ ഫലം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. നേരത്തെ കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനെ ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരത്തില്‍ അധികം മലയാളി നഴ്‌സുമാരെ ഇതിനകം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവയ്ക്കു വരെ കാരണമാവുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് നോവല്‍ കൊറോണ വൈറസാണ്. ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ മരണവും സംഭവിക്കാം. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരെ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങളും ബാധിക്കും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണും.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും.
വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
https://www.facebook.com/Malayalivartha