എറണാകുളം പാവക്കുളം സംഭവം; പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ കയ്യേറ്റം നേരിടേണ്ടിവന്ന യുവതിയെ നേരിൽ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ; സംഭവത്തിലെ പോലീസ് നടപടികളെ കുറിച്ച് റിപ്പോർട്ട് തേടും
എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ച യുവതിയെ നേരിൽ കാണാൻ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ എത്തി. തിരുവനന്തപുരം പേയാട് സ്വദേശി എസ്. ആതിരയെ എംസി ജോസഫൈന്‍ കൊച്ചിയിലെ ഹോസ്റ്റലിൽ എത്തി നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു. ആതിരയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റം അപലപനീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പെൺകുട്ടിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് എം.സി. ജോസഫൈൻ കൂട്ടിച്ചേർത്തു.
അതേസമയം തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആക്രമണത്തിന് ഇരയായ എസ് ആതിര മാധ്യമങ്ങളോട് പങ്കുവെച്ചു.
വര്‍ഷങ്ങളായി താന്‍ താമസിച്ചു വരുന്ന വനിതാ ഹോസ്റ്റലിന് സമീപമാണ് പരിപാടി നടന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ല എന്നും അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നതെന്നും ആതിര പറഞ്ഞു. താൻ വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. സംഭവത്തിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ കാരണം രണ്ട് മൂന്ന് ദിവസമായി പുറത്തേക്കിറങ്ങാൻ സാധിക്കുന്നില്ല എന്നും ആതിര പറയുന്നു.
https://www.facebook.com/Malayalivartha