ഇത് യു ഡി എഫിന്റെ പൗരത്വ പ്രശ്‍നം; എൽ ഡി എഫ് കണ്ണിയിലാക്കി; ആദ്യം ചെന്നിത്തല,പെട്ടു പിന്നെ ഓടി; ഇപ്പോൾ ഉടലോടെ ഇങ്ങു പൊക്കി; ആടിയുലഞ്ഞു മുസ്ലിം ലീഗും ; പുനഃസംഘടനയിലും അഭിപ്രായ ഭിന്നത
കേരളത്തിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാശൃംഖല ബി ജെ പിയ്ക്ക് മാത്രമല്ല, യു ഡിഎഫിനും ആകെ കുരുക്കായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയിൽ കോൺഗ്രസിലെയും മുസ്ലിംലീഗിലെയും അണികൾ കൂട്ടത്തോടെ പങ്കെടുത്തതോടെ യുഡിഎഫ് കടുത്ത അങ്കലാപ്പിലാണ്.. പുനഃസംഘടനാ വിവാദത്തിൽ കുരുക്കിലുള്ള കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദവും കടുത്തു എന്നാണ് വാർത്തകൾ. . ശൃംഖലയിൽ കണ്ണിയായ മണ്ഡലം വൈസ് പ്രസിഡന്റിനെ പുറത്താക്കിയത് മുസ്ലിംലീഗിലും ആശയക്കുഴപ്പം രൂക്ഷമാക്കിയിട്ടുണ്ട്. കോൺഗ്രസുകാരാരും മനുഷ്യശൃംഖലയിൽ പങ്കെടുത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോഴും പ്രാദേശിക തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിരവധി കോൺഗ്രസ് പ്രവർത്തകർ പൗരത്വ സമരത്തിന്റെ ഭാഗമായി ശൃംഖല യിൽ അണിചേർന്നിരുന്നു എന്നത് തന്നെയാണ്.
കോൺഗ്രസ്, ലീഗ് അനുഭാവികളും സർവീസ് സംഘടനകളിൽപ്പെട്ടതുമായ നൂറുകണക്കിന് പേർ ശൃംഖലയിൽ കണ്ണിചേർന്നിരുന്നു,. വടക്കൻ ജില്ലകളിൽ യുഡിഎഫ് അണികൾ കൂട്ടത്തോടെ ഒഴുകിയെത്തി. മനുഷ്യ മഹാശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് വലിയ വിവാദമാക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും നിയമസഭാ കക്ഷി നേതാവ് എം കെ മുനീറും രംഗത്തുവന്നു. രാഷ്‌ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായ പ്രക്ഷോഭം വേണമെന്ന വാദഗതി മുസ്ലിംലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. ഇത് ഒരു പടികൂടി മൂർച്ഛിച്ചിരിക്കുകയാണ് ഇപ്പോൾ.
മനുഷ്യശൃംഖലയിൽ പങ്കെടുത്ത ലീഗുകാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.എന്നാൽ ഈ വാക്കുകൾക്കു പുല്ലുവില കൽപ്പിച്ചാണ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെതിരെ നടപടി എടുക്കാൻ കെപിഎ മജീദ് നിർദേശിച്ചത്.
എന്തായാലും ഈ സാഹചര്യത്തിൽ ആകെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. മനുഷ്യശൃംഖലയിൽ ആരും പങ്കെടുത്തില്ലെന്ന് പറയുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ അവർക്കു കഴിയുന്നില്ല. പൗരത്വ വിഷയത്തിൽ എൽഡിഎഫ്–-യുഡിഎഫ് എന്ന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പൊരുതണമെന്നാണ് എ കെ ആന്റണി നിർദേശിച്ചത്. കോൺഗ്രസ് പ്രക്ഷോഭം ദുർബലമായതും എൽഡിഎഫ് പ്രതിഷേധത്തിലേക്ക് അണികൾ പങ്കെടുക്കുന്നതും കണക്കിലെടുത്താണ് ആന്റണിയുടെ മുന്നറിയിപ്പ്.
മനുഷ്യശൃംഖലയിൽ കോൺഗ്രസിന് വോട്ട് ചെയ്‌തവർ പങ്കെടുത്തെന്ന് പരസ്യമായി പറഞ്ഞത് കെ മുരളീധരൻ മാത്രമാണ്.താനടക്കം ജയിച്ചത് ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങിയാണ്. അവരുടെ പിന്തുണ നഷ്ടപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ പ്രസ്തവന .
എന്നാൽ, പുനഃസംഘടനയെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുരളിക്കെതിരെ രൂക്ഷവിമർശനമാണ് കെപിസിസിയിൽ ഉയർന്നത്. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മുരളീധരൻ ആവർത്തിച്ചു. ജനവികാരം മനസ്സിലാക്കി പുനർചിന്തനം നടത്തണമെന്ന നിലപാടിലാണ് എ കെ ആന്റണി. കെപിസിസി പ്രസിഡണ്ടുമായി പരസ്യമായ വാക്പോര് നടക്കുന്നതിനിടെയാണ് പൗരത്വ നിയമനഭേദഗതിയെ എതിർക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പിന്നിലായിപ്പോയെന്ന സൂചനയുമായി മുരളീധരൻ വീണ്ടും രംഗത്തു വന്നത് . പാർട്ടിക്കകത്ത് സംസാരിക്കേണ്ടത് പുറത്ത് സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ താക്കീത് നൽകിയിരുന്നു. എന്നാൽ പാർട്ടിക്കകത്ത് പറയാൻ സാധിക്കാത്തത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തത് കൊണ്ടാണെന്ന് മറുപടി നൽകുകയാണ് മുരളീധരൻ ചെയ്തിരിക്കുന്നത്. അഞ്ച് മാസമായി രാഷ്ട്രീയകാര്യ സമിതി ചേർന്നിട്ടില്ല. ഇത് തന്റെ കുറ്റം കൊണ്ടാണോയെന്ന് മുരളീധരൻ ചോദിക്കുകയുണ്ടായി ഈ സംഭവവികാസങ്ങൾ എല്ലാം തന്നെ യുഡിഎ ഫിലുണ്ടായ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha