വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം; പോലീസ് വകുപ്പില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ; സിഎജി റിപ്പോര്‍ട്ടിന്റെ സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകട്ടെയെന്ന് സിപിഎം
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകള്‍ ഉണ്ടായതെന്നു നിരീക്ഷിച്ച യോഗം വിവാദങ്ങള്‍ അവഗണിച്ച് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് പോകുമെന്ന് അറിയിച്ചു. കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഡിഎഫിന് ലഭിച്ചിരുന്നു. സിഎജിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയപക്ഷപാതമുണ്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങിയത് ഒഴികെയുള്ള പ്രശ്നങ്ങളൊന്നും എല്‍ഡിഎഫിന്റെ കാലത്തേതല്ല. വെടിയുണ്ട കാണാതായത് 2013 മുതലുള്ള കാലത്താണ്. മാത്രമല്ല, 2015 നവംബര്‍ 27ന് അന്നത്തെ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെടിയുണ്ട കാണാതായ സംഭവത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഎം കരുതുന്നത്.
വിവാദത്തില്‍ രാഷ്ട്രീയമുള്ളതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ പ്രതികരിക്കുകയോ വിവാദം വലുതാക്കുകയോ ചെയ്യാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്ച്ചചെയ്യാത്തതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha