ഇത് പ്രതികാര നടപടിയോ; പ്രളയ ദുരിതാശ്വാസം തേടി നടത്തിയ പരിപാടി വന്‍ നഷ്ടമെന്ന് സംഘാടകര്‍, 23 ലക്ഷം കൈയില്‍ നിന്നും ചിലവായെന്നും വാദം
പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ് സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകര്‍. പ്രളയ ദുരിതാശ്വാസം കണ്ടെത്താന്‍ നടത്തിയ 'കരുണ' സംഗീത പരിപാടി വന്‍ നഷ്ടമായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകരുടെ കൂട്ടത്തിലുള്ള, സംഗീതജ്ഞന്‍മാര്‍ കൂടിയായ ബിജിബാലും ഷഹബാസ് അമനുമാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ അംഗങ്ങള്‍ കൂടിയാണ്. പരിപാടി നടത്തിയതില്‍ നിന്നും വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും പരിപാടി നടത്തിയതിനാല്‍ തങ്ങളുടെ കൈയില്‍ നിന്നും 23 ലക്ഷം രൂപ ചിലവായെന്നുമാണ് ഇവര്‍ പറയുന്നത്.
പരിപാടിയുടെ സംപ്രേക്ഷണാവകാശം ചാനലുകള്‍ക്ക് നല്‍കി അതില്‍ നിന്നുമുള്ള വരുമാനം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം എന്ന് കരുതിയത് കൊണ്ടാണ് പണമടയ്ക്കാന്‍ വൈകിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഇതിനായി മാര്‍ച്ച് 31 വരെ സാവകാശം തേടി തങ്ങള്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞു. തുക അടയ്ക്കാത്തതില്‍ വിശദീകരണം നല്‍കാന്‍ പരിപാടിയുടെ രക്ഷാധികാരി കൂടിയായിരുന്ന കളക്ടര്‍ നിര്‍ദേശം നല്‍കിയതിനാല്‍ 6.22 ലക്ഷം തുക തങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
തങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടായതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഷഹബാസ് അമനെയും ബിജിബാലിനെയും മുന്നില്‍ നിര്‍ത്തി റിമ കല്ലിങ്കലും ആഷിഖ് അബുവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍ പറയുന്നു. അന്ന് പരിപാടി വിജയമാണെന്ന് പറഞ്ഞ ശേഷം ഇപ്പോള്‍ നഷ്ടമെന്ന് വിളിക്കുന്നതെന്തിനെന്നും സന്ദീപ് ചോദിച്ചു.
https://www.facebook.com/Malayalivartha