സ്ഫോടനക്കേസിൽ 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ വാഹനത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ
സ്ഫോടനക്കേസിൽ 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ വാഹനത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ. 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിലായിരുന്നു ഇയാൾ ജയിലിൽ പോയത്. കേരളത്തിൽ നിന്നും ആഡംബര വാഹനങ്ങൾ തട്ടിയെടുത്ത് പൊളിച്ച് വിൽപന നടത്തിയ കേസിലാണ് ഇപ്പോൾ കോയമ്പത്തൂർ സ്വദേശിയായ തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖിനെ പൊലീസ് പിടികൂടിയിരിക്കുന്നത്. കോട്ടയത്ത് നിന്നും മുൻ എസ്ഐയുടെ കാർ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെയായിരുന്നു തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), ആലുവ യുസി കോളജിനു സമീപം ചെറിയംപറമ്പിൽ കെ എ നിഷാദ് (37) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ റഫീഖിനാണ് കാർ കൈമാറുന്നതെന്നും തിരിച്ചറിഞ്ഞു. അന്വേഷണം റഫീഖിലേക്ക് നീളുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം സാഹസികമായി റഫീഖിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിൽ നിന്നു തട്ടിയെടുത്ത 14 ആഡംബര കാറുകൾ ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തു. ചോദ്യം ചെയ്യലിനിടെ റഫീഖ് കുറ്റം സമ്മതിക്കുകയും ചെയ്തു. നൂറു കണക്കിനു ആഡംബര കാറുകൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇത്തരം വാഹനങ്ങൾ നമ്പർ തിരുത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന് സംശയമുണ്ട്. നിരോധിത സംഘടനയായ ‘അൽ ഉമ്മ’ എന്ന സംഘടനയ്ക്ക് പണം കണ്ടെത്തുന്നതിനാണ് വാഹനങ്ങൾ മോഷ്ടിച്ചു പൊളിച്ചു വിൽക്കുന്നതെന്നും പൊലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha