ഇന്ത്യയില്‍ തന്നെ ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലകളിലൊന്ന്, എന്നിട്ടും രോഗബാധിതരില്‍ നിന്നു സമൂഹത്തില്‍ മറ്റാരിലേക്കും പകരാതെ പിടിച്ചു നിന്നുവെന്നു മാത്രമല്ല എല്ലാ രോഗബാധിതരെയും ചികിത്സിച്ചു ഭേദമാക്കി. വീണ്ടും കോട്ടയം ശ്രദ്ധാകേന്ദ്രമാകുന്നു.
കോട്ടയം പട്ടണത്തിന് സവിശേഷതകളും അതുകൊണ്ടു തന്നെ വിശേഷണങ്ങളുമേറെയാണ്. അക്ഷരങ്ങളുടേയും റബ്ബറിന്റേയും തടാകങ്ങളുടേയും നാട് എന്നതൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. അയിത്തോച്ചാടനത്തിനെതിരായി രാജ്യത്ത് തന്നെ ആദ്യമായി നടന്നുവെന്ന കരുതപ്പെടുന്ന സംഘടിത പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തിനും സാക്ഷ്യംവഹിച്ച ജില്ലയാണ് കോട്ടയം. അതിജീവനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതും കൂടുതല്‍ കോട്ടയംകാരായിരുന്നു. അതേ... എന്നും മാതൃകപരമായ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്ന മണ്ണും ജനതയുമാണ് കോട്ടയത്തിന്റേത്. അതിനാല്‍ തന്നെ രാജ്യമെങ്ങും വിറപ്പിച്ചു കടന്നുവന്ന ആ അദൃശ്യശത്രുവും, കോട്ടയംകാരുടെ മുന്നില്‍ കീഴടങ്ങിയതിന് വേറെ കാരണം തിരയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് കോവിഡിനെ തുരത്തിയ കോട്ടയത്തിന്റെ പോരാട്ട വീര്യത്തിന്റെ കഥയാണ്.
93 വയസ്സുള്ള തോമസ് കോവിഡ് മാറി മെഡിക്കല്‍ കോളജ് വിട്ടപ്പോഴാണു ലോകം കോട്ടയത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. രോഗീപരിചരണത്തിനിടെ കോവിഡ് ബാധിച്ച നഴ്‌സ് രേഷ്മ മോഹന്‍ദാസ് കൊറോണ വാര്‍ഡില്‍ ജോലിക്കു തയാറായതോടെ കോട്ടയം മോഡല്‍ വീണ്ടും ചര്‍ച്ചയായി. കാസര്‍കോട് കോവിഡ് ആശുപത്രിയില്‍ ജോലിക്കു തയാറാണെന്നു മെഡിക്കല്‍ കോളജിലെ നഴ്‌സ് പാപ്പാ ഹെന്റി പറഞ്ഞതോടെ കോട്ടയം കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായി.
പത്തനംതിട്ടയില്‍ വന്ന ഇറ്റലിക്കാരിലൂടെ ഇന്ത്യയില്‍ തന്നെ ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലകളിലൊന്നാണു കോട്ടയം. പ്രവാസികള്‍ ഏറെയുള്ള കോട്ടയത്തു കോവിഡ് പടര്‍ന്നു പിടിക്കുമോ എന്നു പലരും ആശങ്കപ്പെട്ടു. എന്നാല്‍ രോഗബാധിതരില്‍ നിന്നു സമൂഹത്തില്‍ മറ്റാരിലേക്കും പകരാതെ കോട്ടയം പിടിച്ചുനിന്നുവെന്നു മാത്രമല്ല എല്ലാ രോഗബാധിതരെയും ചികിത്സിച്ചു ഭേദമാക്കി. ഇതിനിടെ നഴ്‌സ് രേഷ്മയ്ക്കു കോവിഡ് ബാധിച്ചത് വീണ്ടും പരീക്ഷണമായി. എന്നാല്‍ കൊറോണ വാര്‍ഡില്‍ പോലും രോഗം ആര്‍ക്കും പകര്‍ന്നില്ല. രോഗത്തെ പിടിച്ചുകെട്ടാനായി കോട്ടയം മെഡിക്കല്‍ കോളജ് അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗിച്ചു. സമ്പര്‍ക്ക പ്പട്ടിക തയാറാക്കി, പ്രവാസികളെ കൃത്യമായി നിരീക്ഷിച്ചു, ഐസലേഷനില്‍ ആക്കി. 1200 വിദേശികളെ മടക്കി അയച്ചു, ബാക്കിയുള്ളവരെ ഐസലേഷനില്‍ മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ ജില്ലയില്‍ ഒരു രോഗികള്‍ പോലും ചികിത്സയിലില്ല. കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി പുതിയ ഒരു കോവിഡ് കേസുംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ലെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍, ഫലപ്രദമായ ഐസലേഷന്‍, ശക്തമായ ഏകോപനം എന്നിവയാണ് കോട്ടയത്തിന്റെ വിജയത്തിനു പിന്നിലെന്നു കോട്ടയം മെഡിക്കല്‍ കോളജ് പകര്‍ച്ച വ്യാധി വിഭാഗം മേധാവി ഡോ. ആര്‍. സജിത് കുമാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ്, ആരോഗ്യ വകുപ്പ്, പൊലീസ്, ജില്ലാ ഭരണ കൂടം എന്നിവരുമായി ഏകോപിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു നേട്ടമായി, അദ്ദേഹം പറഞ്ഞു.
അതുപോലെ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പൊലീസിന്റെ ശക്തമായ പരിശോധന. നിയമം തെറ്റിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കര്‍ശനമായ റെയ്ഡിലൂടെ കരിഞ്ചന്തയും ഒഴിവാക്കിയതും നേട്ടമായി. ഐസലേഷന്റെ ആദ്യ ദിവസം 600 വാഹനങ്ങളാണ് പിടിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോട്ടയത്ത്. എന്നാല്‍ പിന്നീട് സംസ്ഥാനത്ത് ഏറ്റവും കുറവ് കേസുകള്‍ കോട്ടയത്തായി. പൊലീസിന്റെ ഇടപെടലിനൊപ്പം ജനങ്ങളുടെ സഹകരണമാണു സഹായിച്ചതെന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ് ദേവ് പറഞ്ഞു. കോട്ടയത്ത് ക്വാറന്റീന്‍ ലംഘിച്ചതിന് ഇതുവരെ 4,800 കേസുകളാണ് പൊലീസ് എടുത്തത്. പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചപ്പോള്‍ എല്ലാവരും കലാപം ഭയന്നു. എന്നാല്‍ ആ പ്രശ്‌നവും മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ സാധിച്ചു.
അതിനിടെ, തലപ്പാടിയില്‍ എംജി സര്‍വകലാശാലയുടെ പരിശോധനാ ലാബ് തുറന്നു. ദ്രുത പരിശോധനയ്ക്ക് കിയോസ്‌ക് ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലും ഇതേ പരിശോധനയുണ്ട്. നിലവില്‍ കോവിഡ് ചികിത്സയ്ക്ക് പരിശീലനം നേടിയവര്‍ 890 ഡോക്ടര്‍മാര്‍, 2000 ആരോഗ്യ പ്രവര്‍ത്തകരും കോട്ടയത്തുണ്ട്. അതുപോലെ മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണം ഏറ്റെടുത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും ഭക്ഷണമെത്തിച്ചും സമൂഹം നല്‍കുന്ന പിന്തുണയും ഇതൊക്കെ ചേര്‍ന്നപ്പോഴാണ് കോട്ടയം മാജിക് ആവര്‍ത്തച്ചത്.
https://www.facebook.com/Malayalivartha