നാം മുന്നേറുന്നത് കര്‍ശന നിയന്ത്രണം ഒന്നുകൊണ്ട് മാത്രം; ഇതുവരെ വിജയിച്ചത് കര്‍ശന നിയന്ത്രണം കൊണ്ട് മാത്രം; സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ച് ചികിത്സിക്കുകയാണെങ്കിലും ചെറിയെ പിഴവു മതി... കേരളം കൈവിട്ട കളിക്ക് ഇറങ്ങുമ്പോള്‍...
മുമ്പത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരിലാണ് കൊവിഡ് കേസുകള്‍ കൂടുല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ കര്‍ശനമായി നിരീക്ഷിച്ച് ആശുപത്രികളില്‍ ചികിത്സ നല്‍കുകയും. ക്വാറന്റൈനിലാക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ട്. പകുതി ഭീതി ഒഴിയുന്നുണ്ട് എങ്കില്‍കൂടി എവിടെയെങ്കിലുമുണ്ടാകുന്ന ഒരു ചെറിയ പിഴവുമതി എല്ലാം കൈവിട്ടുപോകാന്‍. ഇതില്‍ വലിയ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികള്‍ക്ക് സമയമായിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ളത്. എന്തായാലും പ്രവാസികള്‍ അടക്കമുള്ളവര്‍ ഇനിയും വരാനുണ്ടെന്നുള്ളതുകൊണ്ടുതന്നെ കേസുകള്‍ കൂടുമെന്നുതന്നെയാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നതും. നിയന്ത്രണങ്ങള്‍ പാളിയാല്‍ മാത്രമാകും പ്രവേശനം നിയന്ത്രിക്കുന്നതിലടക്കം കടുത്ത നടപടികള്‍ ഉണ്ടാവുകയെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 216 കേസുകളില്‍ 202 ഉം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരിലാണ്. 98 പ്രവാസികളും ബാക്കി 104 മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ക്കുമാണ് കൊവിഡുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു നിലവില്‍ 14 പേര്‍ മാത്രമേ ഉള്ളു എന്നതാണ് ആശ്വാസം എങ്കില്‍ കൂടി. എവിടെ എങ്കിലും ചെറിയ പാളിച്ച ഇതിനിടയില്‍ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഇപ്പോള്‍ തന്നെ രോഗം പടര്‍ന്നിട്ടുണ്ടാകും. പക്ഷേ അത്തരത്തില്‍ ഒരു അനിഷ്ടം സംഭവിക്കേണ്ട സാഹചര്യം ഒരിടവും ഉണ്ടായിട്ടില്ല എന്നാണ് കണക്കുകൂട്ടല്‍. എന്തിരുന്നാലും പ്രതിദിനം കേസുകള്‍ മൂന്നക്കം വരെയാകാന്‍ ഉള്ള സാധ്യത സര്‍ക്കാര്‍ കാണുന്നുണ്ട്. ഇതുവരെ വിജയിച്ച കര്‍ശന നിരീക്ഷണം തന്നെയാണ് അതുവരേക്കും ഉള്ള ആയുധം. പക്ഷേ രോഗം പകര്‍ന്നിട്ടുണ്ട് എങ്കില്‍ അതും കയ്യില്‍നിന്ന് പോകും.
ഇങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടൊ എന്ന് അറിയാനും. കോവിഡ് രോഗ വ്യാപനം എത്രത്തോളമെന്നും രോഗപ്രതിരോധ തോതും കണ്ടെത്താനും വേണ്ടിയുള്ള സര്‍വേയ്ക്കായി ഐസിഎംആര്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. രാജ്യത്ത് 69 ജില്ലകളിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സര്‍വേ നടത്തുന്നത്. ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി.വില്‍സണ്‍, ഡോ.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐസിഎംആറില്‍ നിന്നുള്ള ഇരുപത് അംഗസംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്നിഷ്യന്മാരും, പത്ത് ആശ പ്രവര്‍ത്തകരും പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പോയിന്റുകളില്‍ നിന്നും 40 സാംപിളുകള്‍ വീതം ജില്ലയില്‍ നിന്ന് ആകെ 400 സാംപിളുകള്‍ ശേഖരിച്ചാകും പഠനം.
അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ഇതിനോടകം കര്‍ശന മേല്‍നോട്ടം നിലനില്‍ക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പുതിയ മാറ്റം വന്ന ശേഷം സമ്പര്‍ക്കത്തിലൂടെ രോഗം പരിധി വിട്ടാല്‍ മാത്രമേ കടുത്ത നടപടികളിലേക്ക് പോകൂ. പ്രവേശന വിലക്ക്, സഞ്ചാര നിയന്ത്രണം എന്നിവയില്‍ കൂടുതല്‍ തീരുമാനം ഈ സാഹചര്യത്തില്‍ ആയിരിക്കും. അതുവരെ പരമാവധി പേരെ തിരികെ എത്തിക്കും.
മാസ്‌ക് ധരിക്കല്‍, നിരീക്ഷണം, സാമൂഹിക അകലം എന്നിവയില്‍ പാളിച്ച ഉണ്ടായാല്‍ എല്ലാം തകിടം മറിയുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. കേസുകള്‍ കൂടുന്നതില്‍ അല്ല, ജാഗ്രത പാളുന്നതില്‍ ആണ് ആശങ്ക വേണ്ടതെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളില്‍ നടത്തിയ പരിമിതമായ പരിശോധന, മുന്‍കരുതല്‍ തകര്‍ക്കും വിധം ആഭ്യന്തര വിമാന സര്‍വീസുകളിലെ മാര്‍ഗ നിര്‍ദേശം എന്നിവയില്‍ സര്‍ക്കാരിന് കേന്ദ്രവുമായി വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha