ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയുടേത്
ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊല്ലുകയും ഭർത്താവിനെ മാരകമായി പരുക്കേൽപിക്കുകയും ചെയ്തുവെന്ന കേസിൽ പിടിയിലായ ബിലാൽ മാനസിക അസ്വാസ്ഥ്യമുള്ള ആളല്ല. മറിച്ച്, കൂടുതൽ ബുദ്ധിമാനാണെന്ന നിലപാടിലാണു പൊലീസ്. തെളിവുകൾ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണു പൊലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാൻ വീട്ടിൽ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളതു കൊണ്ടാകാം ബിലാൽ അതൊക്കെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയതെന്നു പൊലീസ് കരുതുന്നു.
ഷീബയുടെ വീട്ടിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചതു തെറ്റായ ടവർ ലൊക്കേഷനിലൂടെ പൊലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കാം. ഷീബയെയും അബ്ദുൽ സാലിയെയും ആക്രമിച്ചതിനു ശേഷം വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്തതിനു ശേഷമാണു പാചകവാതക സിലിണ്ടറിൽ നിന്നു ഗ്യാസ് തുറന്നുവിട്ടത്.
ആരെങ്കിലും ലൈറ്റ് ഓൺ ചെയ്താൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നു പ്രതി കരുതിയിരിക്കാമെന്ന് അന്വേഷണ സംഘാംഗമായ കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാകണം ഇയാൾ മോഷ്ടിച്ച കാർ ആലപ്പുഴ വരെ ഓടിച്ചുകൊണ്ടുവന്നത്. ആലപ്പുഴയിൽ എത്തിയ ശേഷം കെഎസ്ആർടിസി ബസുകൾ മാറിക്കയറിയാണ് എറണാകുളത്ത് എത്തിയത്. 130 കിലോയാണു ബിലാലിന്റെ ശരീരഭാരമെന്നും പൊലീസ് പറഞ്ഞു.
കൊച്ചിയില്‍ നിന്ന് ബുധനാഴ്ച്ച വൈകിട്ടോടെയാണ് ബിലാലിനെ പൊലീസ് പിടികൂടിയത്. ഷീബയുടെയും സാലിയുടെയും കുടുംബവുമായി അടുപ്പമുള്ളയാളാണ് ബിലാല്‍. ഇയാള്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നയാളാണ്. പല തവണയായി ഇയാളെ സാമ്പത്തികമായും മറ്റും സഹായിച്ചിരുന്നവരാണ് സാലിയും ഷീബയും. ആവശ്യപ്പെട്ട പണവും സ്വര്‍ണാഭരണങ്ങളും നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മോഷണമായിരുന്നു ബിലാലിന്റെ ലക്ഷ്യം. സാലിയെ ആയിരുന്നു ആദ്യം ആക്രമിച്ചത്. ടീപ്പോയുടെ ഫ്രയിം ഉപയോഗിച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഷീബ ഓടി വന്നപ്പോഴായിരുന്നു അവരെയും അടിച്ചത്. ടീപ്പോയി തകര്‍ന്നു പോയതിനു ശേഷം അതിന്റെ കാലുകള്‍ കൊണ്ടായിരുന്നു അടിച്ചത്. രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് കൊല നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഷീബ മരിച്ച ശേഷമായിരുന്നു അവരുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ എടുക്കുന്നത്. ഇതിനുശേഷമാണ് കാറുമമായി ഇയാള്‍ പോകുന്നത്. കൊല നടത്തിയത് ബിലാല്‍ ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha