സ്വര്‍ണം വിറ്റ് കിട്ടിയ പണം ചെലവഴിച്ചത് പൂര്‍ണമായും സ്വന്തം ആവശ്യത്തിനെന്ന് സൂരജ് ; എല്ലാ ആഴ്ച്ചയും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നു ; സ്വർണ്ണം വിറ്റത് മദ്യപാനത്തിനും മറ്റു ധൂര്‍ത്തുകള്‍ക്കുമായി
ഉത്രയ്ക്ക് വിവാഹസമ്മാനമായി മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണം തന്റെ ആഢംബര ജീവിതത്തിനായി ഉപയോഗിച്ചെന്ന് സൂരജിന്റെ മൊഴി. വിവാഹ സമയത്ത് നല്‍കിയ 96 പവന്‍ ഉള്‍പ്പെടെ 100 പവനോളം ആഭരണങ്ങള്‍ തങ്ങൾ മകള്‍ക്ക് നല്‍കിയിരുന്നു എന്ന് ഉത്രയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു . ഇതില്‍ നിന്നും 15 പവന്‍ സൂരജ് വിറ്റു. മദ്യപാനത്തിനും മറ്റു ധൂര്‍ത്തുകള്‍ക്കുമായിട്ടാണ് ഇത് വിറ്റതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പലതവണയായി അടൂരിലെ ഒരു ജ്വല്ലറിയിലാണ് സ്വര്‍ണം വിറ്റത്. ജ്വല്ലറിയില്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണം വിറ്റ് കിട്ടിയ പണം പൂര്‍ണമായും സ്വന്തം ആവശ്യത്തിനാണ് ചെലവഴിച്ചതെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു . അടൂരിലെ ബാറില്‍ നിന്നും എല്ലാ ആഴ്ച്ചയും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായി സൂരജ് പറയുന്നു.
ഉത്രയ്ക്ക് നല്‍കിയ സ്വര്‍ണത്തില്‍ നിന്നും 21 പവന്‍ ഉത്രയുടെ മാതാപിതാക്കള്‍ തന്നെ വാങ്ങി പണയം വച്ച് ആ പണമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കര്‍ക്ക് പിക് അപ്പ് വാന്‍ വാങ്ങാന്‍ നല്‍കിയത്. ഈ പിക് വാന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്നും ആറു പവന്‍ അതേ ബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തിയിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഉത്രയുടെ സ്വര്‍ണം പണയം വച്ചിരുന്നു. മൂന്നര പവന്റെ മാല കഴിഞ്ഞ ദിവസം സൂരജിന്റെ അമ്മ രേണുക ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. ഇത് സൂരജിന് ഉത്രയുടെ മാതാപിതാക്കള്‍ വിവാഹസമയത്ത് നല്‍കിയതായിരുന്നു.
ലോക്കറില്‍ നിന്നും എടുത്ത 38.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ താന്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ സൂരജ് പിതൃസഹോദരിക്ക് കൈമാറാനായി പിതാവ് സുരേന്ദ്രനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ പിതൃസഹോദരി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സ്വര്‍ണം രണ്ട് പൊതികളിലായി വീട്ട് പരിസരത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത്. സൂരജ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നില്ലെങ്കിലും സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ സമ്മതിച്ചിരുന്നു. സുരേന്ദ്രന്‍ തന്നെയാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്തതും. പൊലീസ് സ്വര്‍ണം വീണ്ടെടുത്തിരുന്നു. ആഭരണങ്ങള്‍ കുഴിച്ചിടുന്ന കാര്യം സൂരജിന്റെ അമ്മ രേണുകയ്ക്കുംസഹോദരി സൂര്യക്കും അറിയാമായിരുന്നു.
അതേസമയം, 14 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനാല്‍ സൂരജിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സൂരജിനെയും സൂരജിന് പാമ്പിനെ നല്‍കിയ കേസിലെ രണ്ടാം പ്രതി സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനം വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവര്‍ക്കുമെതിരേ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha