കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർന്നത് 67 പവൻ; രണ്ടാം പ്രതിക്ക് 5 വർഷം കഠിനതടവ്

കഴക്കൂട്ടം ജംഗ്ഷനിലെ ജ്വല്ലറിയിൽ അതിക്രമിച്ച് കടന്ന് തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയെ അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു. വള്ളക്കടവ് ദാറുൽഷാ വീട്ടിൽ പീരുക്കണ്ണിന്റെ മകൻ സജാദിനെയാണ് (42) ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രിയ ചന്ദ് ആണ് ശിക്ഷ വിധിച്ചത്.
2001 ജൂൺ 29 നായിരുന്നു കേസിനാധാരമായ സംഭവം നടന്നത്. കഴക്കൂട്ടത്തെ സരസ്വതി ഫാഷൻ ജ്വല്ലറിയിൽ തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി 67 പവനോളം സ്വർണമാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം കടന്നുകളഞ്ഞ പ്രതികളെ കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽ വെച്ച് തടയാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർ ബിനോയിക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് വഴിയാത്രക്കാരായ ദമ്പതികളുടെ മോട്ടോർസൈക്കിൾ തോക്ക് ചൂണ്ടി തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
അന്വേഷണം നടത്തിയ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ മരണപ്പെടുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സബ് ഇൻസ്പെക്ടർ വിദേശത്താവുകയും ചെയ്തതിനാൽ ഇരുവരെയും കോടതിക്ക് വിസ്തരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ 11 സാക്ഷികളുടെ മൊഴികളും 18 നിർണായക രേഖകളും പരിഗണിച്ചാണ് കോടതി കുറ്റകൃത്യം തെളിഞ്ഞതായി കണ്ടെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. എസ്. രാജേഷ്, അഭിഭാഷകരായ ബീനാകുമാരി എ., അഭിജിത് ജെ. ജെ., ആർച്ച മദനൻ എന്നിവർ ഹാജരായി. "
https://www.facebook.com/Malayalivartha

























