മൂർഖനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ഒന്നേ മുക്കാൽ കോടിയുടെ 1.8 കിലോ ഹാഷിഷ് കള്ളക്കടത്ത് കേസിൽ സാക്ഷി വിസ്താരം ഒക്ടോബർ 12 മുതൽ 19 വരെ
സർക്കാർ അഭിഭാഷകൻ്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്റ്റ് വാറണ്ടയച്ചിട്ടും എക്സൈസിന് പിടികൂടാൻ കഴിയാത്ത തൈയ്ക്കാട് ഹാഷിഷ് കടത്തു കേസിലെ ഒന്നാം പ്രതി ലഹരി മാഫിയാ തലവൻ മൂർഖൻ ഷാജിയേയും മൂന്നാം പ്രതി രാജേഷിനെയും തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
ഇവരുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും ഉത്തരവിട്ട കോടതി ജാമ്യക്കാർക്കെതിരെ കേസെടുത്ത് പ്രതികളെ ഹാജരാക്കാൻ ജാമ്യക്കാർക്കും നോട്ടീസയച്ചു. ജാമ്യത്തിലെടുത്ത പ്രതികളെ ഹാജരാക്കാത്ത പക്ഷം ജാമ്യ ബോണ്ടു തുക ജാമ്യക്കാർ കോടതിയിൽ കെട്ടി വയ്ക്കേണ്ടി വരുന്നതാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 എന്നിവ പ്രകാരമാണ് കോടതി നടപടിയെടുത്തത്.
അതേ സമയം കേസ് ആറു മാസത്തിനകം തീർപ്പാക്കാൻ 2020 മെയ് മാസം ഹൈക്കോടതി ഉത്തരവിട്ടതിനാൽ ജയിലിൽ കഴിയുന്ന രണ്ടാം പ്രതി മെൽബിന് മേൽ കോടതി കുറ്റം ചുമത്തി. മൂർഖൻ ഷാജിയെയും രാജേഷിനെയും മാറ്റി നിർത്തിയാണ് മെൽബിനെ മാത്രമായി പ്രത്യേക വിചാരണ ചെയ്യുന്നത്. മൂർഖനെയും രാജേഷിനെയു പിടികൂടുന്ന മുറക്ക് അവരുടെ വിചാരണ പ്രത്യേകമായി നടത്തുന്നതാണ്.
1985 ൽ നിലവിൽ വന്ന നരക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പുകളായ 20 ( ബി ) ( ii ) ( സി ) ( മയക്കുമരുന്ന് നിർമ്മാണം , കൈവശം വയ്ക്കൽ , വിപണനം , വാങ്ങൽ , കടത്തൽ , അന്തർ സംസ്ഥാന കള്ളക്കടത്ത് ) , 29 ( ഗൂഢാലോചന , പ്രേരണ ) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് മെൽബിന് മേൽ കോടതി വിചാരണക്കായി ചുമത്തിയത്. അതേ സമയം മെൽബിൻ്റെ വിചാരണ തീയതികൾ കോടതി ഷെഡ്യൂൾ ചെയ്തു. ഒക്ടോബർ 12 മുതൽ 19 വരെയായി ഔദ്യോഗിക സാക്ഷികളും സ്വതന്ത്ര സാക്ഷികളുമടക്കം 35 സാക്ഷിഷികളെ വിസ്തരിക്കാൻ കോടതി പ്രോസിക്യൂഷനോട് ഉത്തരവിട്ടു. മെൽബിനെ ഒക്ടോബർ 12 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ട് അയച്ചു. കേസ് ആറുമാസത്തിനകം തീർപ്പു കൽപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരം ഹൈക്കോടതി ഇറക്കിയ ഔദ്യോഗിക മെമ്മോറാണ്ട ഉത്തരവിൻ്റെ വെളിച്ചത്തിൽ കേസ് സ്വമേധയാ അഡ്വാൻസ് ചെയ്ത് പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയല്ലാതെ പ്രതിയെ ഒക്ടോബർ 12 ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചത്.
ഒത്തുകളി ജാമ്യത്തിലൂടെ ജയിൽ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2020 ഫെബ്രുവരി 7 ന് റദ്ദാക്കി. ഒന്നേ മുക്കാൽ കോടി രൂപയുടെ തിരുവനന്തപുരം സിറ്റി ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ ഒന്നാം പ്രതി അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി സ്വദേശി മൂർഖൻ ഷാജി , കടത്തു സംഘാംഗവും മൂന്നാം പ്രതിയുമായ രാജേഷ് എന്നിവരുടെ ജാമ്യ ബോണ്ടാണ് റദ്ദാക്കിയത്. ഇരുവരെയും അറസ്റ്റ് ചെയ്യാൻ ജഡ്ജി സിജു ഷെയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അസി.എക്സൈസ് കമ്മീഷണറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ വീണ്ടും ഇരുമ്പഴിക്കുള്ളിലാവുകയായിരുന്നു.
2018 ലാണ് തിരുവനന്തപുരം സിറ്റിയിൽ തൈക്കാട് സംഗീത കോളേജിൻ്റെ സമീപത്ത് നിന്നും മൂർഖൻ ഷാജിയടക്കം മൂന്നു പേരെ വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഹാഷിഷ് ലഹരിമരുന്ന് തൊണ്ടി മുതലടക്കം എക്സൈസ് പിടി കൂടിയത്. മുൻ ശിക്ഷാ പ്രതിയായ മെൽബിൻ , രാജേഷ് എന്നിവരാണ് ഷാജിക്കൊപ്പം പിടിയിലായത്. അന്നു മുതൽ പ്രതികൾ റിമാൻ്റിലായിരുന്നു.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂർഖൻ ഷാജിയും രാജേഷും ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. മയക്കു മരുന്ന് കേസുകളിലെ പ്രതികൾക്ക് അറസ്റ്റിലായി 180 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യത്തിനർഹതയില്ല.
180 ദിവസത്തിനകം കുറ്റപത്രം സെഷൻസ് കോടതിയിൽ സമർപ്പിച്ച വിവരം സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിക്കാതെ മറച്ചു വച്ചതിനാൽ ഹൈക്കോടതി മെയ് 10 ന് ഷാജിക്കും കൂട്ടുപ്രതിക്കും ഡിഫാൾട്ട് ബെയിൽ ( അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചയുടെ കാരണത്താൽ അനുവദിക്കുന്ന നിയമാനുസരണ ജാമ്യം ) നൽകി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചെന്ന കാര്യം എക്സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സർക്കാർ അഭിഭാഷകനെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇത് കോടതിയിൽ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.
ഹൈക്കോടതിയിൽ തന്നെ റിവ്യൂ (പുനഃപരിശോധന ) ഹർജി സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ പരിമിതിയുണ്ടെന്ന നിഗമനത്തിൽ റിവ്യൂ ഹർജി തള്ളി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനൽ അപ്പീൽ 15460 / 2020 നമ്പരായി എക്സൈസ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി പ്രതികളുടെ ജാമ്യ ബോണ്ട് റദ്ദാക്കാൻ ഉത്തരവിട്ടു. കൽ തുറുങ്കിലിട്ട് പ്രതികളെ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്. രണ്ടാം പ്രതി മെൽബിൻ മറ്റൊരു നർക്കോട്ടിക് കേസിൽ 78 വർഷം മുൻ ശിക്ഷ ലഭിച്ച് അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി ഈ കൃത്യത്തിലും ഉൾപ്പെട്ടതിനാൽ ജാമ്യം നിരസിക്കപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റിൽ കഴിയുകയാണ്.
2018 ൽ മണ്ണന്തല അക്വാറോക്ക് ഹോട്ടലിലെ പാർക്കിംഗ് വച്ച് 10.50 കിലോ ഹാഷിഷും വാങ്ങൽ അഡ്വാൻസ് തുകയായ 13.50 ലക്ഷം രൂപ പിടിച്ചെടുത്ത കേസിലും മൂർഖൻ ഷാജി പ്രതിയാണ്. ഹാഷിഷ്കടത്തിലൂടെ സമ്പാദിച്ച മൂർഖൻ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലി ചാറ്റുപാറയിലുള്ള കൊട്ടാര തുല്യ ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എൻ.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്സൈസ് റവന്യൂ റിക്കവറി യിലൂടെ കണ്ടു കെട്ടിയത്. എൻ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകൾ കണ്ടു കൊട്ടാൻ വ്യവസ്ഥയുണ്ട്.
അടിമാലിയിൽ മൂർഖനെന്ന പേരെഴുതിയ ഓട്ടോറിക്ഷ ഓടിച്ചതിനാലാണ് മൂർഖൻ ഷാജിയെന്ന വിളിപ്പേര് വന്നതെന്ന് പറയപ്പെടുന്നു. അതേസമയം ക്രൂരവും നിഷ്ഠൂരവുമായ പാതകങ്ങളാലും ക്രൂരമായ പെരുമാറ്റവും കാരണമാണ് മൂർഖനെന്ന ഇരട്ടപ്പേര് വീണതെന്നും എക്സൈസ് പറയുന്നു. നാർകോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പുകളായ 8 ( സി ) , 20 ( ബി ) ( ii ) , ( സി ) , 29 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എക്സൈസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha